
ദില്ലി: ഇറാൻ കപ്പലിൽ മലയാളികൾ കുടുങ്ങിയ സംഭവത്തിൽ മലയാളികളുടെ കുടുംബങ്ങളുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടു. ടെഹ്റാനിലെ ഇന്ത്യൻ എംബസിയാണ് ബന്ധപ്പെട്ടത്. മോചനത്തിനുള്ള നടപടികൾ തുടരുന്നതായും ആശങ്ക വേണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും എഡ്വിന്റെയും ജിസ്‌മോന്റെയും ബന്ധുക്കൾ അറിയിച്ചു. നടപടികൾ പൂർത്തിയാവാൻ സമയമെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.
മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി സാം സോമൻ, എറണാകുളം കൂനൻമാവ് സ്വദേശി എഡ്വിൻ, കടവന്ത്ര സ്വദേശികളായ ജിസ്‌മോൻ, ജിബിൻ ജോസഫ് എന്നിവരാണ് കപ്പലിൽ കുടുങ്ങിയത്. ഇവർ ജോലി ചെയ്യുന്ന കമ്പനിയുടെ മുംബൈ ഓഫീസിൽ നിന്ന് ഇടയ്ക്കിടെ ബന്ധപ്പെടുന്നുണ്ടെങ്കിലും കൂടുതൽ വിവരം ലഭ്യമല്ലെന്നാണ് ചുങ്കത്തറ സ്വദേശി സാം സോമന്റെ ബന്ധുക്കൾ പറയുന്നത്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രി പി രാജീവിനും വിദേശ കാര്യ മന്ത്രാലയത്തിനും ഇറാനിൽ അകപ്പെട്ട എഡ്വിന്റെ കുടുംബം കത്ത് നൽകിയിരുന്നു.