
ബംഗളൂരു: അക്കൗണ്ടിലേക്ക് 999 കോടി രൂപ എത്തിയാല്‍ എന്ത് ചെയ്യും? ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റില്‍ ഒരു ചെറിയ കോഫി ഷോപ്പ് ഉടമയായ എസ് പ്രഭാകർ ആണ് അസാധാരമായ ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ ഭാര്യയുടെ സേവിംഗ്‌സ് അക്കൗണ്ട് നോക്കിയപ്പോൾ പ്രഭാകര്‍ ശരിക്കും ഞെട്ടിപ്പോയി. ആദ്യം എന്തെങ്കിലും ബാങ്കിന്‍റെ സാങ്കേതിക പിഴവ് കൊണ്ട് സംഭവിച്ചതാകാമെന്ന് പെട്ടെന്ന് കാര്യങ്ങൾ ശരിയാകുമെന്നുമാണ് പ്രഭാകര്‍ വിചാരിച്ചത്.
എന്നാല്‍, 48 മണിക്കൂറിനുള്ളിൽ പ്രഭാകറിന്‍റെ ഭാര്യയുടെ അക്കൗണ്ട് മരവിപ്പിക്കുകയും വൻതോതിലുള്ള നിക്ഷേപം അപ്രത്യക്ഷമാവുകയും ചെയ്തു. ഇപ്പോൾ ഇടപാടുകൾ ഒന്നും നടത്താൻ പറ്റാത്ത അവസ്ഥയിലാണ് പ്രഭാകര്‍. തന്‍റെ ബിസിനസിന്‍റെ ഭാഗമായുള്ള ലളിതമായ പേയ്‌മെന്‍റുകൾ പോലും നടത്താൻ കഴിയുന്നില്ലെന്ന് പ്രഭാകര്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ബാങ്കിന്‍റെ ഭാഗത്ത് നിന്ന് അനാസ്ഥയാണ് നേരിട്ടത്.
ബാങ്കില്‍ നേരിട്ട് എത്തുകയും ഇമെയിലുകൾ അയക്കുകയും ചെയ്തു. പക്ഷേ, ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. അക്കൗണ്ട് മരവിപ്പിച്ചതിനാൽ തന്‍റെ ഉപജീവനവും തടസപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. സഹായിക്കുന്നതിന് പകരം, വീട് എവിടെയാണ്, എന്ത് ചെയ്യുന്നു അടക്കം വിശദാംശങ്ങളാണ് അവര്‍ ചോദിക്കുന്നത്. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല.
അക്കൗണ്ട് എപ്പോൾ ശരിയാകുമെന്ന് പോലും അവര്‍ പറയുന്നില്ലെന്നും പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു. സാങ്കേതിക തകരാർ മൂലമാണ് വൻ പിഴവ് സംഭവിച്ചതെന്നും സൂക്ഷ്മമായ അന്വേഷണം ആവശ്യമായി വരുമെന്നുമാണ് ഈ വിഷയത്തിൽ സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ വിഷയം റിസർവ് ബാങ്കിനെ (ആർബിഐ) അറിയിക്കാൻ മൈ വെൽത്ത് ഗ്രോത്ത്.കോമിന്‍റെ സഹസ്ഥാപകൻ ഹർഷദ് ചേതൻവാല പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam