'പിഎഫ്ഐക്ക് തീവ്രതുര്‍ക്കി ഗ്രൂപ്പുകളുമായി ബന്ധം', നേതാക്കൾക്ക് ആതിഥേയത്വം നല്‍കിയെന്നും റിപ്പോര്‍ട്ട്

By Web TeamFirst Published Sep 29, 2022, 7:08 PM IST
Highlights

തുർക്കി മനുഷ്യാവകാശ സംഘടനയെന്ന് അറിയപ്പെടുന്ന IHH  2014 ൽ  സിറിയയിലെ  ഭീകരർക്ക് ആയുധങ്ങൾ കടത്തിയെന്ന ആരോപണം നേരിടുന്ന സംഘടനയാണ്.

ദില്ലി: പിഎഫ്ഐക്ക് തീവ്രതുര്‍ക്കി ഗ്രൂപ്പുകളുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്. എൻഐഎ നടത്തിയ അന്വേഷണത്തിൽ തീവ്ര തുർക്കി ഗ്രൂപ്പായ ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ഫ്രീഡംസ് ആൻഡ് ഹ്യൂമാനിറ്റേറിയൻ റിലീഫ്  അഥവാ IHH എന്ന സംഘടനയുമായി പിഎഫ്ഐ നേതാക്കൾ സഹകരിച്ചിരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. തുർക്കി മനുഷ്യാവകാശ സംഘടനയെന്ന് അറിയപ്പെടുന്ന IHH  2014 ൽ  സിറിയയിലെ  ഭീകരർക്ക് ആയുധങ്ങൾ കടത്തിയെന്ന ആരോപണം നേരിടുന്ന സംഘടനയാണ്. ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. മാത്രമല്ല പിഎഫ്ഐയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ ഇ എം അബ്ദുൾ റഹിമാൻ, പി കോയ എന്നിവർക്ക് ഇസ്താംബൂളിൽ ഐഎച്ച്എച്ച് സ്വകാര്യആതിഥേയത്വം നൽകിയെന്ന് ഒരു അന്തരാഷ്ട്ര ഏജൻസിയും റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.

അതേസമയം പി എഫ് ഐ ഹർത്താലിനിടെ ഉണ്ടായ ആക്രമണങ്ങളിൽ കർശന നടപടി ഹൈക്കോടതി സ്വീകരിച്ചു. സർക്കാരും കെ എസ് ആർ ടി സിയും നൽകിയ കണക്ക് പ്രകാരം ഹർത്താലിൽ അഞ്ച് കോടി 20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായി ഹൈക്കോടതി കണ്ടെത്തി. ഈ തുക രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിവെക്കാനാണ് നിര്‍ദ്ദേശം. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുൻപാകെയാണ് പി എഫ് ഐ ഭാരവാഹികൾ തുക കെട്ടിവയ്‍‍ക്കേണ്ടത്. തുക കെട്ടിവച്ചില്ലെങ്കിൽ നേതാക്കളുടെ സ്വകാര്യ സ്വത്തുവകകളടക്കം കണ്ടുകെട്ടണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. അഡ്വ പി ഡി ശാർങധരനെ ക്ലെയിംസ് കമ്മീഷണറായി ഹൈക്കോടതി നിയോഗിച്ചു. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുൻപാകെ പ്രതികൾ കെട്ടിവെക്കുന്ന തുക കോടതി നിയോഗിച്ച ക്ലെയിംസ് കമ്മീഷണർ മുഖേന വിതരണം ചെയ്യും.

ഹർത്താൽ ദിനത്തിലെ ആക്രമണ കേസുകളിൽ പ്രതികളുടെ  ജാമ്യ വ്യവസ്ഥയിൽ നഷ്ടപരിഹാരത്തുക ഉൾപ്പെടുത്തണമെന്ന് മജിസ്ട്രേറ്റ് കോടതികൾക്ക് ഹൈക്കോടതി നിർദേശം നൽകി. ഇതോടെ സംസ്ഥാനത്ത് അറസ്റ്റിലായവർക്ക് തുക കെട്ടിവെക്കാതെ ജാമ്യത്തിൽ ഇറങ്ങാൻ കഴിയില്ല. ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തുണ്ടായ എല്ലാ ആക്രമണ കേസുകളിലും പി എഫ് ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സാത്താറിനെ  പ്രതിയാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചവർക്ക് എതിരെ കടുത്ത നടപടി വേണമെന്ന് കഴിഞ്ഞ ദിവസം കോടതി അഭിപ്രായപ്പെട്ടിരുന്നു. 

tags
click me!