
യുവജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന ഇട്ട വിവാദ എക്സ് പോസ്റ്റുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് കോടതി തടഞ്ഞിരുന്നു. കേസ് റദ്ദാക്കണമെന്നാണ് ആധവിന്ർറെ ആവശ്യം. കലാപാഹ്വാനം ഇല്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ സർക്കാരിനെ പരാജയപ്പെടുത്തണമെന്നാണ് ഉദേശിച്ചതെന്നും ആധവ് വാദിച്ചിരുന്നു.പോസ്റ്റ് അരമണിക്കൂറിനുള്ളിൽ പിൻവലിച്ചെങ്കിലും , ഒരു ലക്ഷത്തിൽ അധികം പേർ വായിച്ചെന്നായിരുന്നു പൊലീസിന്ർറെ വിശദീകരണം
കരൂരിൽ ടിവികെ റാലിക്കിടെ ആൾക്കൂട്ട ദുരന്തത്തിൽ നിരവധിപ്പേർ മരിച്ചതിന് പിന്നാലെയാണ് വിവാദ പോസ്റ്റുമായി ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന രംഗത്തെത്തിയത് . പൊലീസ് ടിവികെ പ്രവർത്തകനെ തല്ലുന്ന ദൃശ്യങ്ങളുമായായിരുന്നു ആധവ് അർജുനയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്. യുവജന വിപ്ലവത്തിന് സമയം ആയെന്ന് ആധവ് കുറിപ്പിൽ പറയുന്നു. ശ്രീലങ്കയും നേപ്പാളും ആവർത്തിക്കാനും ആഹ്വാനം ചെയ്തുള്ളതായിരുന്നു സമൂഹമാധ്യമങ്ങളിലെ കുറിപ്പ്. പോസ്റ്റിനെതിരെ ഡിഎംകെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ആധവ് അർജുന നടത്തിയത് കലാപാഹ്വാനം എന്നാണ് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ആരോപിച്ചത്. ആധവിനെതിരെ കേസെടുക്കണം എന്നും ആവശ്യം ഉയർന്നു. വിവാദം ആയതോടെ ആധവ് അർജുന പോസ്റ്റ് പിൻവലിക്കുകയായിരുന്നു.