
ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കിൽ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തെത്തുമെന്ന് സിജെപി നേതാവ് അഭിജിത് ദിപ്കെ. നിലവിൽ കേസുകളിലും എഫ്ഐആറുകളിലും അന്വേഷണം തുടരാം എന്ന സുപ്രീം കോടതി ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് സിജെപി വ്യക്തമാക്കി. കോടതി ഉത്തരവ് നിലവിലുണ്ടെങ്കിൽ പോലും കേസുകളിൽ അന്വേഷണം തുടരാൻ പാടില്ലെന്നാണ് സംഘടനയുടെ നിലപാട്. നേരത്തെ സിജെപിക്ക് നൽകിയ ഉറപ്പ് സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കെതിരെയുള്ള എല്ലാ കേസുകളും പിൻവലിക്കാമെന്ന് സർക്കാർ നൽകിയ ഉറപ്പ് പാലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണെന്നും, നൽകിയ വാക്ക് സർക്കാർ നിർബന്ധമായും പാലിക്കണമെന്നും സിജെപി മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അഭിജിത് ദിപ്കെ എക്സിൽ കുറിച്ചു. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് സിജെപിയുടെ തീരുമാനം.
വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കുന്നതില്‍ കടുത്ത അതൃപ്തിയുമായി സി ജെ പി. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് സി ജെ പി മുന്നറിയിപ്പ് നല്‍കി. ദില്ലിയിൽ നടന്ന സി ജെ പി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പ്രതിഷേധത്തില്‍ വിദ്യാർഥികള്‍ക്കെതിരെ വ്യാപകമായി കേസെടുക്കുന്നുവെന്നാണ് പരാതി. അസം, ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലാണ് കൂടുതലായും പൊലീസ് നടപടി തുടരുന്നത്. ബിഹാറില്‍ തേജ് പ്രതാപ് യാദവടക്കമുള്ള നേതാക്കള്‍ ജയിലിലുമാണ്. സമരക്കാര്‍ക്കെതിരെ ദില്ലിയിലോ പുറത്തോ കേസെടുക്കില്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ ഉറപ്പ്. ഇതാണ് ലംഘിക്കപ്പെടുന്നത്. എഫ് ഐ ആറുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് സി ജെ പി ആവശ്യപ്പെട്ടു. ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ അത് യുവാക്കളോടുള്ള വിശ്വാസ വഞ്ചനയാണെന്ന് സി ജെ പി വക്താവ് സൗരവ് ദാസ് സമൂഹമാധ്യമമായ എക്സില്‍ പ്രതികരിച്ചു. രേഖാമൂലമുള്ള ഉറപ്പ് നാളെ സര്‍ക്കാര്‍ നല്‍കാനിരിക്കേയാണ്, പറഞ്ഞതല്ല നടക്കുന്നതെന്ന ആരോപണം ശക്തമാകുന്നത്. ഈ നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ അതിശക്തമായ പ്രതിഷേധം തുടങ്ങുമെന്നാണ് സി ജെ പി നേതാക്കൾ നൽകുന്ന മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam