'ബിജെപിയുടെ പ്രതീക്ഷകൾ കർണാടകയില്‍ തകിടം മറിയും'; കോണ്‍ഗ്രസ് ഭരണം നേടുമെന്ന് എബിപി - സി വോട്ടർ പ്രവചനം

By Web TeamFirst Published Mar 29, 2023, 9:11 PM IST
Highlights

സംസ്ഥാനത്ത് 40 ശതമാനം വോട്ട് നേടാനാണ് കോണ്‍ഗ്രസിന് സാധിക്കുക. ബിജെപിക്ക് 35 ശതമാനവും ജെഡിഎസിന് 18 ശതമാനവും വോട്ട് ലഭിക്കും. മറ്റുള്ളവര്‍ ഏഴ് ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ ഫലം വ്യക്തംമാക്കുന്നു

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി - സി വോട്ടർ പ്രവചനം. ബിജെപിയെ ഞെട്ടിച്ച് കൊണ്ട് കോൺഗ്രസ് 115 മുതല്‍ 127 വരെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വ്വേ ഫലം. ബിജെപി 68 മുതല്‍ 80 സീറ്റകളിലേക്ക് ഒതുങ്ങും. മറ്റൊരു സുപ്രധാന പാര്‍ട്ടിയായ ജെഡിഎസ് 23 മുതല്‍ 35 സീറ്റുകളിലാണ് വിജയം നേടിയേക്കുക.

മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെയും ലഭിച്ചേക്കുമെന്ന് പ്രവചനമുണ്ട്. സംസ്ഥാനത്ത് 40 ശതമാനം വോട്ട് നേടാനാണ് കോണ്‍ഗ്രസിന് സാധിക്കുക. ബിജെപിക്ക് 35 ശതമാനവും ജെഡിഎസിന് 18 ശതമാനവും വോട്ട് ലഭിക്കും. മറ്റുള്ളവര്‍ ഏഴ് ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ ഫലം വ്യക്തംമാക്കുന്നു. മുഖ്യമന്ത്രിയായി 39 ശതമാനം പേരും സിദ്ധരാമയ്യയെയാണ് തെരഞ്ഞെടുത്തത്.

ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയാകുന്നതിനെ 31 ശതമാനം പേർ പിന്തുണച്ചപ്പോള്‍ ഡി കെ ശിവകുമാറിനെ മൂന്ന് ശതമാനം പേർ മാത്രമാണ് പിന്തുണച്ചത്. അതേസമയം, തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ ഇനിയൊരു സഖ്യത്തിനില്ലെന്നുറപ്പിച്ച് പരസ്പരം മത്സരിക്കുകയാണ് കോൺഗ്രസും ജെഡിഎസും.

കടുത്ത ധ്രുവീകരണ നീക്കങ്ങളുമായി കളം നിറയുന്ന ബിജെപിക്ക് ദക്ഷിണേന്ത്യയിലെ ഏക അധികാര കേന്ദ്രം തിരിച്ച് പിടിക്കുകയെന്നത് നിർണായകമാണ്. രാഹുലിന്‍റെ അയോഗ്യത പാർട്ടിക്ക് മുന്നിൽ നീറുന്ന പ്രശ്നമായി നിലനിൽക്കേ, കർണാടക വീണ്ടെടുക്കുകയെന്നത് കോൺഗ്രസിന് അഭിമാനപ്രശ്നവുമാണ്. ബിജെപിക്ക് തക്ക മറുപടി കൊടുക്കാൻ കർണാടകയിലെ ജയം ഉറപ്പാക്കാനാണ് ഹൈക്കമാൻഡ് കോൺഗ്രസ് നേതൃത്വത്തിന് കൊടുത്തിരിക്കുന്ന കർശനനിർദേശം.

ഒരു കാലത്ത് കോൺഗ്രസിന്‍റെ കോട്ടയായിരുന്ന കർണാടക തിരിച്ച് പിടിച്ചാൽ വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അത് പാർട്ടിക്ക് പുത്തനുണർവ് നൽകും. തൽക്കാലം മുഖ്യമന്ത്രി പദവിയച്ചൊല്ലിയുള്ള തർക്കമെല്ലാം മാറ്റി വച്ച് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും പാർട്ടി വേദികളിൽ ഒന്നിച്ചെത്തുന്നുണ്ട്. പക്ഷേ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സീറ്റ് മോഹികൾക്ക് കൂടുതൽ സീറ്റ് നൽകിയാൽ കഴിഞ്ഞ തവണത്തേത് പോലെ വിമതശല്യം ഇത്തവണയും കോൺഗ്രസിന് വെല്ലുവിളിയാകും. 

ആറ് മേഖലകൾ, അവസാനിക്കാത്ത രാഷ്ട്രീയനാടകങ്ങൾ; കർണാടക ജനവിധി പ്രസക്തമാവുന്നതെന്ത് കൊണ്ട്?

അതേസമയം,  കർണാടകയിൽ ആർക്കും ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് സീ ന്യൂസ് - മാട്രിസ് സർവെ. ബിജെക്ക് മുൻതൂക്കം ഉണ്ടാകുമെന്നും പ്രവചനം. ബിജെപി - 96- 106 കോൺഗ്രസ് - 88 - 98 ജെഡിഎസ് - 23 - 33 മറ്റുള്ളവർ 2 മുതൽ 7 വരെ സീറ്റുകൾ നേടുമെന്നുമാണ് പ്രവ‍ചനം.

click me!