
ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ സ്ത്രീകളെ മോശമായി ചിത്രീകരിച്ച് ഇൻസ്റ്റ പേജിലിട്ടയാൾ ഒടുവിൽ പിടിയിൽ. ഹാവേരി സ്വദേശി ദിഗന്ത് ആണ് അറസ്റ്റിലായത്. ബെംഗളൂരു പീനിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 'മെട്രോ ചിക്സ്' എന്ന പേരിൽ 13 വീഡിയോകളും മറ്റ് ചിത്രങ്ങളുമാണ് ഇയാൾ ഇൻസ്റ്റ പേജിൽ പോസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ വൻ വിവാദമായതിനെത്തുടർന്നാണ് ഈ പേജ് പൊലീസ് ബ്ലോക്ക് ചെയ്തിരുന്നു.
മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ അവരറിയാതെ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത് അവ വിൽപ്പന നടത്തി വന്നിരുന്ന 'ബാംഗ്ലൂർ മെട്രോ ചിക്സ്' എന്ന പേജ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്. ഇതിനൊപ്പം ദൃശ്യങ്ങൾ വിൽക്കാൻ ടെലഗ്രാം ചാനലുമുണ്ടായിരുന്നു. ഈ ചാനൽ വഴിയാണ് വീഡിയോ വിൽക്കാറുണ്ടായിരുന്നത്. കേസെടുത്തതിന് പിന്നാലെ ഇൻസ്റ്റ പേജിലെ ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്തിട്ടുണ്ട്. പേജിനൊപ്പം നൽകിയിരുന്ന ടെലഗ്രാം ചാനലും പൂട്ടിയ നിലയിലാണെന്ന് പൊലീസ് വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരാൾ ഈ അക്കൗണ്ട് ഫ്ലാഗ് ചെയ്ത് ബെംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്ത പോസ്റ്റിടുകയായിരുന്നു. പോസ്റ്റിൽ അടിയന്തിര നടപടി വേണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതോടെയാണ് ഈ വിഷയം ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് പൊലീസ് സ്വയമേവ കേസ് രേഖപ്പെടുത്തുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam