
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിലെ ആൾക്കൂട്ട ആക്രമണത്തിലെ പ്രതികളിലൊരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കേസിൽ ജയിലിൽ കഴിയുന്ന 55 വയസുകാരനാണ് കോവിഡ് സ്ഥീരികരിച്ചത്. പ്രതിക്കൊപ്പം ലോക്കപ്പിൽ കഴിഞ്ഞ 30 പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ഇയാളെ ആദ്യം പാൽഘറിലെ റൂറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ജെജെ ആശുപത്രിയിലെ തടവുകാർക്കുള്ള വാർഡിലേക്ക് മാറ്റുകയായിരുന്നു.
115 പേരാണ് കേസിൽ അറസ്റ്റിലായത്. രോഗവ്യാപനം കൂടുതലുള്ള പാൽഘർ മേഖല റെഡ്സോണിലാണ്. ഗുജറാത്ത് അതിര്‍ത്തി ഗ്രാമമായ കാസയിൽ കഴിഞ്ഞ ഏപ്രിൽ പതിനാറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്ന സന്യാസിമാരെയും ഡ്രൈവറെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. മോഷ്ടാക്കളെന്ന് കരുതിയാണ് ആൾക്കൂട്ടം ആക്രമിച്ചതെന്നും സംഭവത്തിന് പിന്നിൽ വര്‍ഗ്ഗീയത ഇല്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇയാൾ കൊവിഡ് രോഗബാധയുടെ ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിച്ചിരുന്നില്ല എന്ന് ഡോക്ടർ വ്യക്തമാക്കി. ഇവരോട് സമ്പർക്കം പുലർത്തിയ 23 പൊലീസ് ഉദ്യാഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. പാൽഘറിൽ ഇതുവരെ 170 പേരാണ് കൊവിഡ് ബാധിതരായി കണ്ടെത്തിയിരിക്കുന്നത്. പത്ത് പേർ രോഗം ബാധിച്ച് മരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam