
ചക്രധർപൂർ: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെ മർദ്ദിച്ച് അവശനാക്കി ആൾക്കൂട്ടം. നഗ്നനാക്കി ചെരിപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചതിന് പിന്നാലെ തളർന്ന് വീണ യുവാവ് കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ചക്രധർപൂരിലാണ് സംഭവം. യുവാവിനെ കയ്യേറ്റം ചെയ്ത രണ്ട് സ്ത്രീകൾ അടക്കമുള്ളവരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ 56കാരൻ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഈ സ്ത്രീകളാണ് യുവാവിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ചെരിപ്പ് മാല അണിയിച്ച് ഇയാളെ നഗ്നനാക്കി പശ്ചിമ സിംഗ്ഭൂമിലെ ഗ്രാമത്തിലൂടെ നടത്തിയിരുന്നു. ഇതിന് മുൻപ് വലിയ രീതിയിലുള്ള കയ്യേറ്റമാണ് 56കാരൻ നേരിടേണ്ടി വന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. എന്നാൽ ദേവാംബിർ ഗ്രാമത്തിലെ വീച്ചിൽ നിന്ന് ശുചിമുറി ആവശ്യത്തിനായി പുറത്തിറങ്ങിയതാണ് ഇയാളെന്നാണ് വീട്ടുകാർ പറയുന്നത്.
അസമയത്ത് പുറത്ത് കണ്ട 56കാരൻ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചുവെന്ന് ഗ്രാമത്തിലെ ഒരാൾ ആരോപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ നഗ്നനാക്കി നടത്തിയത്. ഇയാളെ ആൾക്കൂട്ടം ഒരു മുറിയിലിട്ട് വടികളും കമ്പുകളും ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ചയാണ് ഇയാളുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിന് അയച്ചു. 56കാരന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്. പീഡനത്തിനിരയായ യുവതിയുടെ വീട്ടുകാരും പരാതി നൽകിയിട്ടുണ്ട്.