
ലക്നൗ: കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരില്‍ പ്രധാനിയും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ എംഎല്‍എയുമായ അദിതി സിംഗ്. ഉത്തര്‍പ്രദേശ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ് അദിതി സിംഗ്. പ്രത്യേക പദവി റദ്ദാക്കിയതിലൂടെ കശ്മീരില്‍ വികസനം സാധ്യമാകുമെന്ന് അദിതി സിംഗ് പറഞ്ഞു.
ബില്ലിനെ പിന്തുണച്ചത് വ്യക്തിപരമാണെന്നും അദിതി സിംഗ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം, കശ്മീരിലെ ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്തരുതെന്നും അദിതി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിലപാടുകള്‍ തള്ളിയാണ് അദിതി ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിച്ചത്.
ഇവര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് ബിജെപി അനുകൂല പ്രസ്താവന. അഞ്ച് തവണ റായ്ബറേലി എംഎല്‍എയായിരുന്ന അഖിലേഷ് സിംഗിന്‍റെ മകളാണ് അദിതി സിംഗ്. 90000 വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍നിന്ന് ജയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് അദിതി സിംഗായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam