
ലക്നൗ: സ്വാതന്ത്രാനന്തരം ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ വര്‍ധിച്ചതായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഭജനത്തിനുശേഷം പാകിസ്ഥാനിൽ നിന്ന് വ്യത്യസ്തമായി രാജ്യം മുസ്ലിം സമുദായത്തിന് പ്രത്യേക അവകാശങ്ങൾ നൽകിയതിനാലാണ് മുസ്ലിം ജനസംഖ്യ വര്‍ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ സിഎഎ അനുകൂല റാലിക്കിടെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണ്. ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 1947 മുതൽ ഏഴോ എട്ടോ മടങ്ങ് വരെ വർധിച്ചു. അക്കാര്യത്തില്‍ അവര്‍ക്കും എതിർപ്പില്ല. പ്രത്യേക അവകാശങ്ങളും സൗകര്യങ്ങളും നൽകിയിട്ടുള്ളതിനാൽ അവരുടെ ജനസംഖ്യ വർധിച്ചു. അവരുടെ വളർച്ച ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു.
അതേസമയം 1947 മുതൽ പാകിസ്ഥാനിലെ ഹിന്ദു വിഭാഗങ്ങളുടെ കാര്യത്തില‍് എന്താണ് സംഭവിച്ചത്. അവിടത്തെ ഹിന്ദുക്കള്‍ എങ്ങോട്ടാണ് പോയത് ആര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതിയെ എതിര്‍ക്കുന്നവരെല്ലാം രാജ്യതാല്‍പര്യത്തിന് എതിരാണ്. പൗരത്വ ഭേദഗതി നിയമം കുടിയേറ്റക്കാരെ മാത്രം ബാധിക്കുന്നതാണ്. അത് ആരുടെയെങ്കിലും പൗരത്വം ഇല്ലാതാക്കാനല്ല, മറിച്ച് പൗരത്വം നല്‍കുന്നതിനാണെന്നും യോഗി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam