
കൊൽക്കത്ത: മഹാഭാരതത്തിൽ അർജുനൻ ഉപയോഗിച്ചിരുന്ന അമ്പുകൾ ആണവ ശക്തിയുള്ളതായിരുന്നെന്ന് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകർ. 45-ാമത് ഈസ്റ്റേൺ ഇന്ത്യ സയൻസ് ഫെയറിൽ സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ പരാമർശം. രാമായണ കാലത്ത് വിമാനങ്ങൾക്ക് സമാനമായ പറക്കും യന്ത്രങ്ങൾ ഉണ്ടായിരുന്നുവെന്നും ജഗദീപ് ധൻകർ പറഞ്ഞു.
“1910ലോ 1911ലോ ആണ് വിമാനം കണ്ടുപിടിച്ചത്. എന്നാൽ നമ്മുടെ പഴയ പുരാണങ്ങളിലേക്ക് നോക്കുകയാണെങ്കിൽ, അവയിൽ പറക്കുന്ന യന്ത്രങ്ങളെ പറ്റി പരാമർശിക്കുന്നുണ്ട്. അതുപോലെ മഹാഭാരതത്തിൽ യുദ്ധക്കളത്തിൽ നടക്കുന്നതെല്ലാം സഞ്ജയൻ വിവരിക്കുന്നുണ്ട്, അതൊരിക്കലും യുദ്ധക്കളത്തിൽ നിന്നുകൊണ്ടായിരുന്നില്ല. അർജുനൻ യുദ്ധത്തിനുപയോഗിച്ച ആണവശക്തിയുള്ള അമ്പുകളും നമുക്ക് ഉണ്ടായിരുന്നു”-ജഗദീപ് ധൻകർ പറഞ്ഞു. ഇന്ത്യയെ അവഗണിച്ച് ലോകത്തിന് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗവര്‍ണറുടെ ആണവായുധ പരാമര്‍ശം തള്ളി വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗവര്‍ണറുടെ പരാമര്‍ശം നിരുത്തരവാദപരവും വിവേകശൂന്യവും അപ്രസക്തവുമാണെന്ന് ഭൗതിക ശാസ്ത്രജ്ഞനും സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്സ് മുൻ ഡയറക്ടറുമായ ബികാഷ് സിൻഹ പറഞ്ഞു. ഗവര്‍ണര്‍ക്ക് സ്വബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ആണവായുധങ്ങളുടെ ചരിത്രമെങ്കിലും ഗവര്‍ണര്‍ വായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam