
കൊച്ചി: ലക്ഷദ്വീപിൽ ബുധനാഴ്ചകളിൽ വാഹനങ്ങൾ ഒഴിവാക്കണമെന്ന ഭരണകൂട ഉത്തരവ് തത്കാലം നടപ്പാക്കില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ഇനി പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം നടപ്പാക്കില്ല. ഫെബ്രുവരി 25 മുതൽ എല്ലാ ബുധനാഴ്ചകളിലും വാഹനങ്ങൾ ഒഴിവാക്കണമെന്ന് ഭരണകൂടം ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ആരോഗ്യ സംരക്ഷണവും നടക്കലും സൈക്കിളിംഗ് പോലുള്ള ശാരീരിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കാനാണ് ബുധനാഴ്ചകളിൽ വാഹനങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചതെന്ന് ഭരണകൂടം ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഉത്തരവ് ലംഘിക്കുന്നവർക്ക് 500 രൂപ പിഴ ഈടാക്കുമെന്നും പറഞ്ഞിരുന്നു. ഇത് ചോദ്യംചെയ്ത് എറണാകുളം സ്വദേശി ഏയ്ഞ്ചൽ ഷാരോൺ സമർപ്പിച്ച പൊതു താത്പര്യ ഹർജിയിലാണ് കോടതി നടപടി. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് കോടതി അനുമതി നൽകി. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. വാഹന നിയന്ത്രണം ഭരണഘടനാ വിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സമാനമായ ഹർജികളും ഒരുമിച്ച് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam