
കരൂർ: കരൂരിൽ ടിവികെ റാലിക്കിടെ ആൾക്കൂട്ട ദുരന്തത്തിൽ നിരവധിപ്പേർ മരിച്ചതിന് പിന്നാലെ വിവാദ പോസ്റ്റുമായി ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന. പൊലീസ് ടിവികെ പ്രവർത്തകനെ തല്ലുന്ന ദൃശ്യങ്ങളുമായാണ് ആധവ് അർജുനയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്. യുവജന വിപ്ലവത്തിന് സമയം ആയെന്ന് ആധവ് കുറിപ്പിൽ പറയുന്നു. ശ്രീലങ്കയും നേപ്പാളും ആവർത്തിക്കാനും ആഹ്വാനം ചെയ്തുള്ളതായിരുന്നു സമൂഹമാധ്യമങ്ങളിലെ കുറിപ്പ്. പോസ്റ്റിനെതിരെ ഡിഎംകെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ആധവ് അർജുന നടത്തിയത് കലാപാഹ്വാനം എന്നാണ് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ആരോപിച്ചത്. ആധവിനെതിരെ കേസെടുക്കണം എന്നും ആവശ്യം ഉയർന്നു. വിവാദം ആയതോടെ ആധവ് അർജുന പോസ്റ്റ് പിൻവലിച്ചു. അതേസമയം കരൂർ ദുരന്തത്തെ തുടർന്ന് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറി ആയ വി.അയ്യപ്പൻ ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാകുറിപ്പിൽ സെൻതിൽ ബാലാജിക്കെതിരെ പരാമർശം ഉണ്ട്.
ബാലാജിയുടെ സമ്മർദം കാരണം കരൂറിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്ന് ആണ് ആത്മഹത്യാ കുറിപ്പിലെ ആരോപണം. കരൂര്‍ ദുരന്തത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ടിവികെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി നിര്‍മല്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. അതേസമയം കേസില്‍ ആദ്യമായി അറസ്റ്റിലായ ടിവികെ ജില്ലാ സെക്രട്ടറി മതിയഴകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒളിവിലിരിക്കെ ആണ് മതിയഴകൻ പിടിയിലായത് എന്ന വാർത്ത ടിവികെ നിഷേധിച്ചിട്ടുണ്ട്.
ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെ,കരൂരിലെ ടിവികെ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയ നിലയിലാണുള്ളത്. ശനിയാഴ്ച രാത്രിക്ക് ശേഷം ഓഫീസ് തുറന്നിട്ടില്ലെന്ന് നാട്ടുകാർ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് പറഞ്ഞു. പാർട്ടി ജില്ലയിൽ നടത്തിവന്നിരുന്ന ജനക്ഷേമ പരിപാടികളും നിർത്തിവച്ചു. പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രികളുടെ പരിസരത്തും ടിവികെ പ്രവർത്തകരെ കാണാനില്ല.