
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേകൾ. വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നുതുടങ്ങി. ബിജെപിക്ക് മുൻതൂക്കം നൽകുന്ന കണക്കുകളാണ് പുറത്തുവരുന്നത്. പീപ്പിൾ പൾസ് എന്ന ഏജൻസി ബിജെപിക്ക് 51 മുതൽ 60 വരെ സീറ്റുകളാണ് രേഖപ്പെടുത്തുന്നത്. ആംആദ്മി പാർട്ടിക്ക് 10 മുതൽ 19 വരേയും കോൺഗ്രസിന് സീറ്റ് ലഭിക്കില്ലെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു. ദില്ലിയിൽ അഞ്ചുമണി വരെ 57.7 ശതമാനമാണ് രേഖപ്പെടുത്തിയ പോളിംഗ്.
മേട്രിസ് പോൾ എക്സിറ്റ് പോൾ സർവ്വേയും ബിജെപിക്ക് അനുകൂലമാണ്. ബിജെപി 35 മുതൽ 40 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുമ്പോൾ ആംആദ്മി 32 മുതൽ 37 വരെ സീറ്റ് നേടുമെന്നും കോൺഗ്രസ് ഒരു സീറ്റ് നേടുമെന്നും പറയുന്നു. ജെവിസി എക്സിറ്റ് പോൾ പ്രകാരം ബിജെപി 39 മുതൽ 45 വരേയും എഎപി 22മുതൽ 31 വരേയും കോൺഗ്രസ് രണ്ടും മറ്റു പാർട്ടികൾ ഒരു സീറ്റും നേടുമെന്ന് പ്രവചിക്കുന്നു. പീപ്പിൾ ഇൻസൈറ്റും ബിജെപിക്ക് അനുകൂലമായ കണക്കുകളാണ് പുറത്തുവിടുന്നത്. ബിജെപി 44ഉം, എഎപി 29 സീറ്റും, കോൺഗ്രസ് 2 സീറ്റും നേടുമെന്ന് പറയുന്നു. പി മാർഖ് എക്സിറ്റ് പോൾ പ്രകാരം ബിജെപി 39 മുതൽ 49 വരേയും എഎപി 21 മുതൽ 31 വരേയും നേടും. പോൾ ഡയറി സർവ്വേയിൽ ബിജെപി- 42-50, എഎപി- 18-25, കോൺഗ്രസ് 0-2, മറ്റു പാർട്ടികൾ 0-1-ഇങ്ങനെയാണ് കണക്കുകൾ. ന്യൂസ് 24 ഹിന്ദി സർവ്വേ പ്രകാരം എഎപി 32 മുതൽ 37 വരേയും ബിജെപി 35 മുതൽ 40 വരേയും കോൺഗ്രസ് 0-1 സീറ്റും നേടുമെന്നും പ്രവചിക്കുന്നു.
അതേസമയം, വീപ്രസൈഡ് സർവ്വേ പ്രകാരം ദില്ലി ആംആദ്മി നിലനിർത്തുമെന്നാണ് സൂചിപ്പിക്കുന്നത്. എഎപി 52 സീറ്റും, ബിജെപി 23സീറ്റും, കോൺഗ്രസ് ഒരു സീറ്റും നേടുമെന്നാണ് അവരുടെ കണക്കുകൾ പറയുന്നത്. അതിനിടെ, എക്സിറ്റ് പോളുകളെ തള്ളി എഎപി രംഗത്തെത്തി.
യഥാർത്ഥ്യം അകലെയാണെന്ന് എഎപി പ്രതികരിച്ചു. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങളിലെ ആത്മവിശ്വാസത്തിലാണ് ബിജെപി. ദില്ലിയിൽ ദുരന്തം മാറുന്നുവെന്നും ബിജെപി വരുന്നുവെന്നും സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവ പറഞ്ഞു. അഴിമതി വിരുദ്ധ സർക്കാറാണ് വേണ്ടതെന്ന് ദില്ലിയിലെ ജനങ്ങൾ വിധിയെഴുതിയെന്നും സച്ദേവ പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam