
ദില്ലി : ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ (Agnipath Scheme) രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിൽ മാറ്റത്തിന് തയ്യാറായി കേന്ദ്ര സർക്കാർ. പ്രായപരിധി 23 ആയി ഉയർത്തി. നേരത്തെ ഇത് 21 ആയിരുന്നു. ഈ വർഷത്തെ നിയമനത്തിനാണ് ഇളവ് ബാധകമാകുക. രാജ്യത്ത് ആകെ ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാനാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ. ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറിന്റെ പേരിൽ സാധാരണ റിക്രൂട്ട് മെന്റ് നിര്‍ത്തിവെക്കരുത് എന്നൊരു വാദം എൻഡിഎക്കുള്ളിലും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ സംഘടനകളും പ്രതിഷേധ സ്വരമുയത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ട് മാറ്റത്തിന് തയ്യാറായത്.
വലിയ പ്രതിഷേധമാണ് അഗ്നിപഥിനെതിരെ ഉയരുന്നത്. . ഉത്തരേന്ത്യയിൽ ട്രെയിനുകൾക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായി. പലയിടത്തും ട്രെയിനുകൾ അഗ്നിക്ക് ഇരയാക്കി. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് 34 ൽ അധികം ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. അഞ്ച് മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളും 29 പാസഞ്ചർ ട്രയിനുകളുമാണ് റദ്ദാക്കിയത്. 72 ട്രെയിൻ സർവീസുകൾ വൈകി ഓടുകയാണ്.
അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നലെ ബീഹാറിൽ തുടങ്ങിയ പ്രതിഷേധമാണ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പടരുന്നത്. ബീഹാറിലും,ഹരിയാനയിലും,ഉത്തർപ്രദേശിലും,രാജസ്ഥാനിലും പ്രതിഷേധം അക്രമാസക്തമായി. ബിഹാറിലെ നൊവാഡയിൽ ബിജെപി എംഎൽഎയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. എംഎൽഎ ഉൾപ്പടെ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. നൊവാഡയിലെ ബിജെപി ഓഫീസ് തകർത്തു. ആരയിൽ റെയിൽവേസ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ബിഹാറിൽ മൂന്ന് ട്രെയിനുകളാണ് കത്തിച്ചത്. ഒരു ട്രെയിനിൻറെ ജനലുകൾ തകർത്തു. ഹരിയാനയിലെ പൽവാളിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇൻറർനെറ്റ് റദ്ദാക്കി. ഉത്തർപ്രദേശിൽ പല നഗരങ്ങളിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. രാജസ്ഥാനിലും ദില്ലിയിലും റെയിൽ പാത ഉപരോധിച്ചു. പെൻഷൻ ഉൾപ്പടെയുള്ള ആനൂകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്ന പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം.
അഗ്നിപഥ്: നിലവിലേതിലും മൂന്നിരട്ടി നിയമനം നടക്കും, തൊഴിലവസരം കൂടും: ആവർത്തിച്ച് കേന്ദ്രം
രണ്ട് വർഷമായി കൊവിഡ് കാരണം സേനയിലേക്ക് നിയമനങ്ങളൊന്നും നടന്നിരുന്നില്ല. റിക്രൂട്ട്മെൻറ് റാലിക്കായി തയ്യാറെടുപ്പ് നടത്തി പ്രതീക്ഷയോടെ ഇരുന്നവരാണ് പ്രതിഷേധിക്കുന്നത്. അഗ്നിപഥ് പദ്ധതി വഴി സേനയിൽ കയറിയാലും നാലു വർഷം കഴിയുമ്പോൾ പുറത്തിറങ്ങണം.