
ദില്ലി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനാരെന്ന് നാളെ അറിയാം. എഐസിസി ആസ്ഥാനത്ത് നാളെ രാവിലെ പത്ത് മണിക്ക് ബാലറ്റ് പെട്ടികൾ തുറന്നുള്ള വോട്ടെണ്ണല്‍ ആരംഭിക്കും. അധ്യക്ഷനാരായാലും പാര്‍ട്ടി നിയന്ത്രണം ഗാന്ധി കുടംബത്തിന്‍റെ കൈയിലായിരിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഇന്ന് സൂചന നല്‍കി.
വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളിൽ നിന്നും ഇന്നലെയോടെ 68 ബാലറ്റ് പെട്ടികൾ സ്ട്രോംഗ് റൂമിലേക്ക് എത്തിച്ചിരുന്നു. നാളെ രാവിലെ പത്ത് മണിയോടെ സ്ട്രോംഗ് റൂം തുറന്ന് ഈ ബാലറ്റ് പെട്ടികൾ പുറത്തെടുക്കുകയും. അതിനകത്ത് നിന്നും ബാലറ്റ് പേപ്പറുകൾ കൂട്ടികലര്‍ത്തുകയും ചെയ്യും. ഇതിനു ശേഷം നൂറ് ബാലറ്റ് പേപ്പറുകൾ വീതം ഒരോ കെട്ടാക്കി മാറ്റും. ഇതിനു ശേഷമാണ് നാല് മുതൽ ആറു വരെ ടേബിളുകളിലായി വോട്ടെണ്ണൽ ആരംഭിക്കുക. ഉച്ചയ്ക്ക് മുൻപേ ഫലമറിയാനും ഉച്ചയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനും സാധിക്കും. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്.
തെരഞ്ഞെടുപ്പിൽ വലിയ അട്ടിമറികളൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. നെഹ്റു കുടുംബത്തിൻ്റെ ആശീര്‍വാദത്തോടെ മത്സരിച്ച മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ അനായാസ ജയം നേടും എന്നാണ് പൊതുവിലയിരുത്തൽ. ഖാര്‍ഗെയുടെ വിജയം നേതൃത്വം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. എങ്കിലും തരൂരിന് കിട്ടുന്ന പിന്തുണ എത്രത്തോളമെന്ന് അറിയാൻ ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്.
അതേസമയം ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ നെഹ്റു കുടംബത്തിന് പുറത്തേക്ക് പോകുമ്പോള്‍ ചര്‍ച്ചയാകുന്നത് പുതിയ അധ്യക്ഷന്‍റെ പ്രവര്‍ത്തന സ്വാതന്ത്ര്യം തന്നെയാണ്.പുതിയ അധ്യക്ഷന്‍ നെഹ്റു കുടംബത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് ചെവി കൊടുക്കണമെന്ന് പി ചിദംബരം ആവശ്യപ്പെട്ടു കഴിഞ്ഞു.
പാര്‍ലമെന്‍ററി ബോര്‍ഡിലും പ്രവര്‍ത്തക സമിതിയിലും ഗാന്ധി കുടംബമുണ്ടായിരിക്കുമെന്ന ഓര്‍മ്മപ്പെടുത്തലും സംഘടന രംഗത്തും, തെരഞ്ഞെടുപ്പുകളിലും അവരുടെ നിലപാട് നിര്‍ണ്ണായമാകുമെന്നാണ് പറഞ്ഞു വയ്കക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് ഗാന്ധി കുടുംബത്ത ഒഴിവാക്കാനാകില്ലെന്ന് ജയറാം രമേശും വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam