കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന്‍റെ പേരിൽ വാടക വീടുകൾ ഒഴിയാൻ ഉടമസ്ഥര്‍
ആവശ്യപ്പെടുന്നതായും ഡോക്ടര്‍മാര്‍ പരാതിയില്‍ പറയുന്നു.
ദില്ലി: കൊവിഡ് രോഗികളെ ചികിത്സിക്കുന്നെന്ന് ആരോപിച്ച് എയിംസ് ഡോക്ടര്‍മാര്‍ക്ക് വീടുകളില്‍ വിലക്കുമായി പരിസരവാസികള്‍. വീടുകളില്‍ കയറാന്‍ ഡോക്ടര്‍മാരെ പരിസരവാസികള്‍ സമ്മതിക്കുന്നില്ല. ഇതുസംബന്ധിച്ച് ഡോക്ടര്‍മാര്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന്‍റെ പേരിൽ വാടക വീടുകൾ ഒഴിയാൻ ഉടമസ്ഥര്‍
ആവശ്യപ്പെടുന്നതായും ഡോക്ടര്‍മാര്‍ പരാതിയില്‍ പറയുന്നു.
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള നടപടി അപമാനകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ജീവൻ രക്ഷിക്കുന്നവരാണ് ഡോക്ടർമാരെന്ന് മറക്കരുതെന്നും കെജ്രിവാള്‍ ഓര്‍മ്മിപ്പിച്ചു. അതേസമയം കൊവിഡിനെ നേരിടാൻ പ്രഖ്യാപിച്ച നിരോധനാജ്ഞ ദില്ലിയിൽ കര്‍ഫ്യൂവിന് തുല്ല്യമായി. നിയന്ത്രണങ്ങൾ ലംഘിച്ച 77 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 66 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.
ദില്ലി അതിര്‍ത്തി അടച്ചതിനൊപ്പം ദില്ലിക്കകത്തെ ജില്ലാ അതിര്‍ത്തികളും അടച്ചു. നിരത്തിലിറങ്ങിയ വാഹനങ്ങൾ അവശ്യസേവനങ്ങൾക്ക് വേണ്ടിയാണോ എന്ന് പൊലീസ് ഉറപ്പുവരുത്തുന്നുണ്ട്. 50 ശതമാനം ഡിടിസി ബസുകൾ ഇന്ന് സര്‍വ്വീസ് നടത്തിയെങ്കിലും അധികം യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.