
ദില്ലി: എയർ ഇന്ത്യ തങ്ങളുടെ വൈഡ്-ബോഡി വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി തുർക്കി കമ്പനിയായ ടർക്കിഷ് ടെക്‌നിക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) സേവനങ്ങൾക്ക് മറ്റ് സൗകര്യങ്ങൾ തേടാനും പദ്ധതികൾ ആരംഭിച്ചതായി എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ പറഞ്ഞു. പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ സംഭവങ്ങളുമായി ബന്ധപ്പെട്ട് തുർക്കിയുമായുള്ള സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
തുർക്കി പാകിസ്ഥാനെ പിന്തുണക്കുകയും ഇന്ത്യയുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളെ അപലപിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി, ഇന്ത്യയുടെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) മെയ് 15 ന് തുർക്കി കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സുരക്ഷാ അനുമതി റദ്ദാക്കി. തുടർന്ന്, മെയ് 30-ന്, ടർക്കിഷ് എയർലൈൻസിൽ നിന്ന് രണ്ട് ഡാംപ്-ലീസ്ഡ് ബോയിംഗ് 777 വിമാനങ്ങൾ സർവീസ് നടത്തുന്നതിന് ഇൻഡിഗോയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മൂന്ന് മാസത്തേക്ക് അന്തിമ കാലാവധി നീട്ടി നൽകി. ഓഗസ്റ്റ് 31 നുള്ളിൽ പാട്ടക്കരാർ അവസാനിപ്പിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.
വൈഡ്-ബോഡി വിമാന അറ്റകുറ്റപ്പണികൾക്കായി എയർ ഇന്ത്യ ടർക്കിഷ് ടെക്നികിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ മറ്റുമാർഗങ്ങൾ തേടുമെന്ന് എയർ ഇന്ത്യ അറിയിച്ചു. എംആർഒ സേവനങ്ങൾ ആവശ്യമുള്ള വിമാനങ്ങളെ മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, യുഎസ് എന്നിവിടങ്ങളിലെ സൗകര്യങ്ങളിലേക്ക് എയർ ഇന്ത്യ താൽക്കാലികമായി മാറ്റുമെന്നും ആഭ്യന്തര ശേഷി വികസിപ്പിക്കുന്നതുവരെ ഇത് തുടരുമെന്നും എയർ ഇന്ത്യ അറിയിച്ചു. മറ്റ് സൗകര്യം ലഭ്യമാകുന്നതുവരെ പരിമിതമായ രീതിയിൽ ടർക്കിഷ് ടെക്നിക്കിനെ ആശ്രയിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam