
ദില്ലി: വിമാത്തിന്റെ കോക്പിറ്റിൽ പെൺസുഹൃത്തിനെ കയറ്റി പൈലറ്റ് മദ്യവും ഭക്ഷണവും നൽകിയെന്ന് പരാതി. ക്രൂ അംഗമാണ് പരാതിയുമായി രംഗത്തെത്തിയത്. ദുബായ്–ദില്ലി എയർ ഇന്ത്യ വിമാനത്തിൽ ഫെബ്രുവരി 27നാണ് സംഭവം. പൈലറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് ക്യാബിൻ ക്രൂ നൽകിയ പരാതിയിൽ ഡിജിസിഎ അന്വേഷണം തുടങ്ങി. നേരിട്ട് ഹാജരാകാൻ ജീവനക്കാർക്ക് ഡിജിസിഎ നിർദേശം നൽകി. സംഭവത്തിൽ എയർ ഇന്ത്യയും അന്വേഷണം ആരംഭിച്ചു.
മാർച്ച് മൂന്നിനാണ് ക്രൂ അംഗത്തിലൊരാൾ പരാതി നൽകിയത്. റിപ്പോർട്ടിങ് സമയം കഴിഞ്ഞിട്ടും പൈലറ്റ് എത്തിയില്ലെന്നും യാത്രക്കാർക്കൊപ്പമാണ് പൈലറ്റ് എത്തിയതെന്നും പരാതിയിൽ പറഞ്ഞു. തന്റെ പെൺ സുഹൃത്ത് ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നുണ്ടെന്നും അവരെ ബിസിനസ് ക്ലാസിലേക്കു മാറ്റണമെന്നും പൈലറ്റ് നിർദേശിച്ചതായി പരാതിയിൽ പറഞ്ഞു. ബിസിനസ് ക്ലാസിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തിനെ കോക്പിറ്റിലേക്കു കൊണ്ടുവരാൻ എന്നോട് ആവശ്യപ്പെട്ടെന്നും പരാതിയിൽ ആരോപിച്ചു.
സുഹൃത്തിന് ഇരിക്കാൻ കുറച്ച് തലയിണകൾ എത്തിച്ച് മനോഹരമായി വിരിക്കാൻ നിർദേശിച്ചു. പിന്നീട് മദ്യവും ഭക്ഷണവും നൽകാനും നിർദേശിച്ചു. കോക്പിറ്റിൽ മദ്യം നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ പൈലറ്റ് മോശമായി പെരുമാറി. വേലക്കാരി എന്ന നിലയിലാണ് പൈലറ്റ് പെരുമാറിയതെന്നും പരാതിയിൽ പറയുന്നു. പൈലറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൂന്ന് മണിക്കൂറോളം യുവതി കോക്പിറ്റിൽ ചെലവഴിച്ചു.
നിയമപ്രകാരം പൈലറ്റിന്റെ അനുമതിയോടെ വിമാന ജീവനക്കാർക്കു മാത്രമേ കോക്പിറ്റിൽ പ്രവേശിക്കാനാകൂ. അതും പ്രവേശിക്കുന്നതിനു മുമ്പ് ബ്രീത് അനലൈസർ ടെസ്റ്റ് നടത്തണം. എന്നാൽ, എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് പൈലറ്റ് യുവതിയെ കോക്പിറ്റിൽ പ്രവേശിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam