
ഇന്‍ഡോര്‍: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ എല്ലാം കാറ്റില്‍പ്പറത്തി നൂറോളം പാര്‍ട്ടി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് യോഗം നടത്തി ബിജെപി എംഎല്‍എ. മധ്യപ്രദേശില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലൊന്നായ ഇന്‍ഡോറിലാണ് എംഎല്‍എ ആകാശ് വിജയവര്‍ഗിയ യോഗം നടത്തിയത്. ബുധനാഴ്ച ഇന്‍ഡോറിലെ പത്നിപുരയില്‍ നടന്ന യോഗം വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോഴും ഇതുവരെ ഒരുനടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ മകന്‍ കൂടിയാണ് ആകാശ്. യോഗത്തിന്‍റെ വീഡിയോ ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കാതെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചും നൂറിലധികം പാര്‍ട്ടി പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
എന്നാല്‍, യോഗം നടത്തിയതിന് ന്യായീകരണവുമായി എംഎല്‍എ രംഗത്ത് വന്നു. റേഷന്‍ വിതരണത്തിന് വേണ്ടിയാണ് യോഗം നടത്തിയതെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. ഒഴിഞ്ഞ വയറുമായി ആരും ഉറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് ഒരു പൊതുപ്രവര്‍ത്തകന്‍റെ ഉത്തരവാദിത്വം ആണെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് ജോലി ഇല്ലാതായിട്ട് 45 ദിവസം കഴിഞ്ഞു. അതുകൊണ്ട് അവര്‍ക്ക് റേഷന്‍ ഉറപ്പ് വരുത്തണം. മാസ്ക്കുകളും ഗ്ലൗസുകളും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎല്‍എ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ തെറ്റിച്ചതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ആകാശിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam