
ദില്ലി: അലിഗഡ് മുസ്ലീം സർവകലാശാല (എഎംയു) ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റിന്റെ സിലബസിൽ നിന്ന് ഇസ്‌ലാമിക പണ്ഡിതന്മാരായ സയ്യിദ് ഖുതുബ്, അബുൽ അലാ അൽ മൗദൂദി എന്നിവരെ ഒഴിവാക്കാൻ തീരുമാനിച്ചു. ഇവരുടെ കൃതികൾ സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നതിനെ തുടർന്നാണ് ഒഴിവാക്കാൻ സർവകലാശാല തീരുമാനിച്ചത്. ഈജിപ്ഷ്യൻ ഗ്രന്ഥകാരനും ഇസ്‌ലാമിക പണ്ഡിതനുമായിരുന്നു സയ്യിദ് ഖുതുബ്. പാകിസ്ഥാൻ എഴുത്തുകാരനും ജമാഅത്തെ ഇസ്ലാമി സ്ഥാപകനുമാണ് അബുൽ അലാ അൽ മൗദൂദി.
അലിഗഢ് മുസ്ലീം സർവ്വകലാശാല, ദില്ലി ജാമിയ മിലിയ ഇസ്ലാമിയ, ഹംദർദ് സർവകലാശാല എന്നിവിടങ്ങളിലെ ഇസ്ലാമിക് കോഴ്‌സ് പാഠ്യപദ്ധതിയെക്കുറിച്ച് 25 അക്കാദമിക് വിദഗ്ധർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് ഇരുവരെയും സിലബസിൽ നിന്ന് നീക്കം ചെയ്തത്. അബുൽ അലാ മൗദൂദിയുടെ രചനകൾ മൂന്ന് സർവകലാശാലകളുടെയും കോഴ്‌സ് പാഠ്യപദ്ധതിയുടെ ഭാഗമാണെന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് കത്തിൽ പറഞ്ഞിരുന്നു. ഇരുവരുടെയും രചനകൾ സിലബസിൽ നിന്ന് നീക്കം ചെയ്തതായി സ്ഥിരീകരിച്ച് എഎംയു പബ്ലിക് റിലേഷൻസ് ഓഫീസർ ഷാഫി കിദ്വായ് രംഗത്തെത്തി. വിവാദങ്ങൾ ഒഴിവാക്കാൻ സിലബസിൽ നിന്ന് ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചെന്നും വർഷങ്ങൾക്ക് മുമ്പ് പഠിപ്പിക്കാൻ യോഗ്യമെന്ന് കരുതിയിരുന്നത് ഇപ്പോൾ പഠിപ്പിക്കാൻ യോഗ്യമായി കണക്കാക്കാനാകില്ലെന്നും എഎംയു അധികൃതർ പറഞ്ഞു.
'മഴവിൽ സഖ്യത്തെ തകർത്തു'; മലയാള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് തകർപ്പൻ ജയം
അലിഗഢ് മുസ്ലീം സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, ജാമിയ ഹംദർദ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ രാജ്യവിരുദ്ധ കാര്യങ്ങൾ പഠിപ്പിക്കുകയാണെന്നാരോപിച്ചാണ് 25 അക്കാദമിക് വിദഗ്ധർ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ) സീനിയർ ഫെല്ലോ പ്രൊഫ. മധു കിശ്വർ ഉൾപ്പെട്ടവരാണ് കത്തെഴുതിയത്. ഈ രണ്ട് പണ്ഡിതന്മാരെയും ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റിന്റെ സിലബസിൽ നിന്ന് മാറ്റണമെന്ന് സർവകലാശാലയിലെ ഉന്നത അധികാരികൾ ഞങ്ങളോട് പറഞ്ഞിരുന്നു. പഠിപ്പിക്കപ്പെടുന്നതിന്റെ ഏത് ഭാഗമാണ് ആക്ഷേപകരമോ ദേശവിരുദ്ധമോ എന്ന് വാഴ്സിറ്റി അധികൃതർ ഞങ്ങളോട് പറഞ്ഞിട്ടില്ലെന്നും സർവകലാശാല അധികൃതർ പറഞ്ഞു. രണ്ട് പതിറ്റാണ്ടുകളായി ഇവരുടെ രചനകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. 'മൗലാനാ മദുദിയും അദ്ദേഹത്തിന്റെ ചിന്തകളും', 'സയ്യിദ് ഖുതുബും അദ്ദേഹത്തിന്റെ ചിന്തകളും' എന്നീ തലക്കെട്ടുകളിലാണ് പഠിപ്പിച്ചിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam