'സംസ്ഥാന പദവിയില്‍ തീരുമാനമായില്ല'; ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി, യോഗം അവസാനിച്ചു

By Web TeamFirst Published Jun 24, 2021, 7:18 PM IST
Highlights

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ജമ്മുകശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യമാണ് യോഗത്തില്‍ ഉയര്‍ത്തിയത്. 
 

ദില്ലി: ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിന്‍റെ സമാധാനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേക പദവി പുനസ്ഥാപിക്കുന്ന വിഷയം ചർച്ചയിലില്ലെന്നും സർവ്വകക്ഷി യോഗത്തിൽ കേന്ദ്രം വ്യക്തമാക്കി. മൂന്നരമണിക്കൂർ നീണ്ടു നിന്ന യോഗത്തിൽ സമവായത്തിന്‍റെ ഭാഷയിലായിരുന്നു പ്രധാനമന്ത്രിയുടെ ഇടപെടല്‍. ദേശസ്നേഹികളായ ജമ്മുകശ്മീർ ജനതയ്ക്കൊപ്പം നില്‍ക്കും. സമാധാനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. 

ദില്ലിക്കും കശിമീരിനും ഇടയിൽ ദൂരം പാടില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കണം എന്ന ആവശ്യം താഴ്വരയിലെ പാർട്ടികൾ ഉയർത്തി. കോൺഗ്രസ് ഇതിനോട് മൗനം പാലിച്ചു.  എന്നാൽ ഇത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഒഴിഞ്ഞു. പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷം തെരഞ്ഞെടുപ്പുമായി സഹകരിക്കാമെന്ന് അറിയിച്ചു. ഭൂമി, തൊഴിൽ എന്നിവയിൽ കശ്മീർ ജനതയുടെ പ്രത്യേക അവകാശം സംരക്ഷിക്കണം എന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കണം എന്ന ആവശ്യം കോൺഗ്രസും ബിജെപിയും ഉന്നയിച്ചു. തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം എല്ലാ പാർട്ടികളും ഉന്നയിച്ചു. മണ്ഡല പുനർനിർണ്ണയം ഇപ്പോൾ നടത്തുന്ന രീതിയോട് പാർട്ടികൾ വിയോജിച്ചു.

യോഗത്തില്‍ ജമ്മുകശ്മീരിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രധാമന്ത്രി ഉന്നിപ്പറഞ്ഞു. ജമ്മുവിലുണ്ടായ വികസനങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാമനന്ത്രി ഇത് ജനതയ്ക്ക് നല്‍കുന്നത്  പുത്തന്‍ പ്രതീക്ഷയാണെന്നും പറഞ്ഞു. കശ്മീര്‍ യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കണം. രാജ്യത്തിനായി അവര്‍ അതിലേറെ തിരിച്ചുതരും. രാഷ്ട്രീയ വിയോജിപ്പുകള്‍ക്ക് ഇടയിലും രാജ്യത്തിന്‍റെ ഉന്നമനത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

കശ്മീരിലെ ഒരുമരണം പോലും ഹൃദയഭേദകമെന്നും പുതുതലമുറയെ നമ്മള്‍ സംരക്ഷിക്കമെന്നും മോദി വ്യക്തമാക്കി. ജമ്മുവിലെ എല്ലാ ജനതയ്ക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കേണ്ടതിനെക്കുറിച്ചും യോഗത്തില്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത നേതാക്കളുടെ ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള  പ്രതിജ്ഞാബദ്ധതയില്‍ മോദി സന്തോഷം പ്രകടിപ്പിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!