വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പെല്ലെറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ നിലപാട് കടുപ്പിക്കാനും, പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.
ദില്ലി: കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം ഒരുങ്ങുന്നു. വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പെല്ലെറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ നിലപാട് കടുപ്പിക്കാനും, പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, രാഷ്ട്രീയ പോരിനിടയിലും രാജ്യത്ത് ആവര്‍ത്തിക്കുന്ന പരീക്ഷ ക്രമക്കേടുകള്‍ തടയാനായി സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചേക്കുമെന്നാണ് സൂചന.
അതെസമയം വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴി കഴിഞ്ഞ ദിവസം വിശദമാക്കി. പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്താനുള്ള നിർദ്ദേശങ്ങൾ ടാസ്ക് ഫോഴ്സ് തയ്യാറാക്കും. എൻടിഎ പരീക്ഷകൾ ഉടച്ചു വാർക്കാൻ ആറംഗ ടാസ്ക് ഫോഴ്സിൽ ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥും ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ പരീക്ഷാ സംവിധാനം കൂടുതൽ വിശ്വസനീയവും സുതാര്യവും സാങ്കേതിക വിദ്യയിലധിഷ്ഠിതവുമാക്കുന്നതിനായാണ് നീക്കം.


