കർണാടക സർക്കാർ തുലാസ്സിലാണ്. എന്തുവേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥ. സർക്കാർ താഴെ വീഴുമോ അതോ വാഴുമോ? സാധ്യതകളും കണക്കിലെ കളികളും എന്തൊക്കെ?
ബെംഗളുരു: 'പൂഴിക്കടകൻ' പുറത്തെടുത്തിരിക്കുകയാണ് ദൾ - കോൺഗ്രസ് നേതൃത്വങ്ങൾ. എങ്ങനെയെങ്കിലും കർണാടക സർക്കാരിനെ നിലനിർത്തുകയെന്നത് മാത്രമാണ് ലക്ഷ്യം. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയൊഴികെ ബാക്കിയെല്ലാ മന്ത്രിമാരും രാജി വച്ചിരിക്കുന്നു. പ്രതിഷേധിച്ച് എംഎൽഎ പദവികൾ രാജി വച്ച 14 പേരെ, മന്ത്രിപദവി കാണിച്ച് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ് ദൾ - കോൺഗ്രസ് നേതാക്കൾ. നാളെ വിളിച്ച നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തേ തീരൂ എന്നതാണ് അന്ത്യശാസനം. ഇല്ലെങ്കിൽ പാർട്ടിയിൽ നിന്ന് തന്നെ പുറത്താകും. തിരിച്ച് വന്നാൽ വാഗ്‍ദാനം മന്ത്രിപദവിയും.
ഈ സാധ്യതകൾ അടഞ്ഞാൽ, പിന്നെ പന്ത് ഗവർണറുടെ കോർട്ടിലാണ്. ബിജെപിയെ വിളിച്ച് സർക്കാരുണ്ടാക്കാൻ ക്ഷണിക്കണോ അതോ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കണോ എന്നതെല്ലാം ഗവർണർ വാജുഭായ് വാല തീരുമാനിക്കും. ഇത് പരമാവധി ഒഴിവാക്കാനാണ് കോൺഗ്രസും ദളും ശ്രമിക്കുന്നത്. രാജിപ്രളയം വന്നപ്പോൾ വിധാൻ സൗധയിൽ നിന്ന് രക്ഷപ്പെട്ട സ്പീക്കർ കെ ആർ രമേശ് കുമാർ ഒരർത്ഥത്തിൽ സർക്കാരിന് സമയം നൽകുകയാണ്.
കർ'നാടകം' തുടരുമ്പോൾ കണക്കിലെ കളികളെന്ത്?