മധ്യപ്രദേശിലെ സിയോണിയിൽ മരപരിവർത്തനം ആരോപിച്ച് കഴിഞ്ഞ ദിവസമാണ് വൈദികനായ പ്രസാദ് ദാസിനെ അറസ്റ്റ് ചെയ്തത്. നിർബന്ധിത മതപരിവർത്തന നിയമപ്രകാരമായിരുന്നു അറസ്റ്റ്.
ദില്ലി: മധ്യപ്രദേശിൽ മലയാളി വൈദികനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ആരോപണം. പൊലീസ് വൈദികനെ കോടതിയിൽ ഹാജരാക്കാതെ കസ്റ്റഡിയിൽ വച്ചെന്നാണ് ആരോപണം ഉയരുന്നത്. വൈകിയാണ് കോടതിയിൽ ഹാജരാക്കിയതെന്ന് അഭിഭാഷകൻ അൽജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ മജിസ്ട്രേറ്റ് കോടതി വൈദികന്‍റെ ജാമ്യപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ ഇന്ന് ജില്ലാ കോടതിയിൽ ജാമ്യപേക്ഷ നൽകും.
മധ്യപ്രദേശിലെ സിയോണിയിൽ മരപരിവർത്തനം ആരോപിച്ച് കഴിഞ്ഞ ദിവസമാണ് വൈദികനായ പ്രസാദ് ദാസിനെ അറസ്റ്റ് ചെയ്തത്. നിർബന്ധിത മതപരിവർത്തന നിയമപ്രകാരമായിരുന്നു അറസ്റ്റ്. സി എസ് ഐ സഭാ വൈദികനാണ് അറസ്റ്റിലായ പ്രസാദ് ദാസ്. ഇദ്ദേഹം തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ്. പ്രദേശത്തെ രണ്ട് വീടുകളിലെത്തി ഇയാൾ വീട്ടുകാരെ മതം മാറ്റാൻ പ്രേരിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ വൈദികനെ മധ്യപ്രദേശ് പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്ന ആരോപണവുമായി സിഎസ്ഐ സഭ രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സഭാ വൃത്തങ്ങൾ അറിയിച്ചു.