
ലഖ്നൗ: അയോധ്യയിലെ രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ആംആദ്മി പാര്‍ട്ടി രാജ്യസഭ എംപി സഞ്ജയ് സിംഗ്, എസ്പി നേതാവ് പവന്‍ പാണ്ഡേ എന്നിവര്‍ ഈ ആരോപണം ഉയര്‍ത്തി ഞായറാഴ്ച വാര്‍ത്ത സമ്മേളനം നടത്തി.
രാമജന്മഭൂമി ട്രസ്റ്റ് രണ്ടുകോടി രൂപ മാത്രം മൂല്യമുള്ള ഭൂമി 18 കോടി കൊടുത്തുവാങ്ങിയെന്നാണ് പ്രധാന ആരോപണം. ഭൂമി റജിസ്ട്രര്‍ ചെയ്യുമ്പോള്‍ കാണിച്ചിരിക്കുന്നത് 2 കോടിയാണ് എന്നാല്‍ റജിസ്ട്രേഷന്‍ കഴിഞ്ഞ് അഞ്ച് മിനുട്ടിന് ശേഷം ഭൂമിയുടെ ഉടമയ്ക്ക് 16.5 കോടി കൂടി നല്‍കിയെന്നാണ് ആരോപണം.
ഈ രണ്ട് പണമിടപാടും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയുടെ പേരിലാണ് നടന്നത് എന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ട്രസ്റ്റ് അംഗങ്ങളായ അനില്‍ മിശ്ര, അയോധ്യ മേയര്‍ റിഷികേശ് ഉപാധ്യായ എന്നിവര്‍ ഈ സ്ഥലം റജിസ്ട്രേഷനില്‍ സന്നിഹിതരായിരുന്നു. സംഭവത്തില്‍ സിബിഐയും, ഇഡിയും അന്വേഷണം നടത്തണമെന്നാണ് ആംആദ്മി എംപി സഞ്ജയ് സിംഗ് ആവശ്യപ്പെടുന്നത്.
ഇതേ ആരോപണങ്ങള്‍ തന്നെയാണ് സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ യുപി മന്ത്രിയുമായ പവന്‍ പാണ്ഡേയും ഉയര്‍ത്തിയത്. പത്ത് മിനുട്ടിനുള്ളില്‍ ഭൂമിയുടെ വില 10 ഇരട്ടി വര്‍ദ്ധിച്ചത് എങ്ങനെയെന്ന് പാണ്ഡേ ചോദിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 18നാണ് ഭൂമി കച്ചവടം നടന്നത് എന്നാണ് വിവരം. ഭക്തരെ വഞ്ചിക്കുന്ന നിലപാടാണ് ട്രസ്റ്റ് നടത്തുന്നത് എന്ന് ഇദ്ദേഹം അറിയിച്ചു.
അതേ സമയം ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം തള്ളി രാമക്ഷേത്ര ട്രസ്റ്റ് രംഗത്ത് എത്തി. വളരെ വര്‍ഷം മുന്‍പേ ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള തുകയാണ് രണ്ട് കോടിയെന്നും. ഇപ്പോള്‍ ഈ ഭൂമിയുടെ വില വര്‍ദ്ധിച്ചെന്നും. അത് കണക്കാക്കിയാണ് മാര്‍ച്ച് 18ന് വില്‍പ്പന നടക്കുമ്പോള്‍ ഇപ്പോഴത്തെ മതിപ്പ് വില നല്‍കിയത് എന്നുമാണ് ട്രസ്റ്റ് ഇറക്കിയ പത്രകുറിപ്പ് പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam