
ദില്ലി : അംബേദ്കര്‍ വിവാദത്തില്‍ പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായേക്കും. ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കും. കഴിഞ്ഞ ദിവസം ഇരുസഭകളും ഇതേ വിഷയത്തില്‍ സ്തംഭിച്ചിരുന്നു.
വിഷയത്തിൽ രാഹുൽ ഗാന്ധി കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചു. പാർലമെൻറിന് പുറത്തേക്കും പ്രതിഷേധം വ്യാപിപ്പിക്കും. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിനും ഇന്ന് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ആഹ്വാനം.
അംബേദ്കര്‍ അംബേദ്കര്‍ എന്നാവര്‍ത്തിച്ച് പറയുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ സ്വര്‍ഗത്തിലെങ്കിലും ഇടം കിട്ടുമെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. അമിത് ഷായ്ക്കെതിരായ പ്രതിപക്ഷ നീക്കം ശക്തമായി ചെറുക്കാൻ എംപിമാർക്കും വക്താക്കൾക്കും ബിജെപി നിർദ്ദേശം നൽകി. കോൺഗ്രസ് അംബേദ്ക്കറെ അപമാനിച്ചത് ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് തയ്യാറാക്കി നൽകിയിട്ടുണ്ട്. ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയ അമിത് ഷാ കോൺഗ്രസ് സത്യത്തെ വളച്ചൊടിച്ച് വിവാദം ഉണ്ടാക്കുകയാണെന്ന് വിമർശിച്ചു.
ലോക്സഭയിൽ നിന്ന് വിട്ടു നിന്ന കോൺഗ്രസ് എംപിമാരോട് രാഹുൽ ഗാന്ധി സംസാരിക്കും
ഭരണഘടന ചർച്ചാ വേളയിൽ പങ്കെടുക്കാതിരുന്ന ഇന്ത്യ സഖ്യ എംപിമാരുടെ പട്ടിക ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി. കേരളത്തിലെ എംപിമാരടക്കം ചിലർ സഭയിൽ ഇല്ലായിരുന്നു. ഈ എംപിമാരോട് രാഹുൽ ഗാന്ധി സംസാരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam