
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തെ വിമര്‍ശിക്കുകയോ അപലപിക്കുയോ ചെയ്യാത്ത പാക് പ്രധാമന്ത്രി ഇമ്രാന്‍ ഖാനെ എങ്ങനെ വിശ്വസിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കുറഞ്ഞ പക്ഷം ഒരു തവണയെങ്കിലും പുല്‍വാമ ഭീകരാക്രമണത്തെ അദ്ദേഹത്തിന് വിമര്‍ശിക്കാമായിരുന്നു.
അങ്ങനെ ചെയ്യാത്തപ്പോള്‍ എങ്ങനെയാണ് ഇമ്രാന്‍ ഖാനെ വിശ്വസിക്കുകയെന്നും അദ്ദേഹത്തില്‍ എന്തെങ്കിലും എങ്ങനെ പ്രതീക്ഷിക്കാനാകുമെന്നും അമിത് ഷാ ചോദിച്ചു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ ആയിരുന്നു അമിത് ഷായുടെ പ്രതികരണം. പാകിസ്ഥാന്‍റെ കസ്റ്റഡിയിലുള്ള വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ അവര്‍ വിട്ടയ്ക്കാന്‍ തീരുമാനിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്.
രാജ്യാന്തര തലത്തില്‍ പാകിസ്ഥാന്‍റെ ഒറ്റപ്പെടുത്താനുമായി. ഭീകരവാദത്തോട് അസഹിഷ്ണുത പുലര്‍ത്തുക എന്നതാണ് ഇന്ത്യയുടെ നയം. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യാന്തര തലത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടു. അത് ഇന്ത്യയുടെ പ്രധാന നയതന്ത്ര വിജയമാണ്.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ തിരിച്ചെത്തിക്കാനായതും ഇന്ത്യയുടെ വിജയമാണെന്നും അമിത് ഷാ പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യചുവടുവയ്പ്പ് എന്ന നിലയിലാണ് അഭിനന്ദനെ തിരിച്ചയക്കുന്നതെന്നും മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്നലെ പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam