
മുംബൈ: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു-കശ്മീർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിൻ്റെ നാല് തലമുറകൾ കഴിഞ്ഞാലും ഇക്കാര്യം സംഭവിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഷിറലയിൽ നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
'ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസും കോൺഗ്രസ് പാർട്ടിയും ജമ്മു കശ്മീർ നിയമസഭയിൽ ഒരു പ്രമേയം പാസാക്കിയിരിക്കുകയാണ്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്നാണ് അവർ കരുതുന്നത്. ഇന്ന് ശരദ് പവാറിന്റെ മണ്ണിൽ നിന്ന് ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. നിങ്ങളുടെ നാല് തലമുറകൾ കഴിഞ്ഞാലും ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കില്ല.' അമിത് ഷാ പറഞ്ഞു.
അതേസമയം, പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ നിയമസഭയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. ജമ്മു കശ്മീരിൽ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അംബേദ്കറുടെ ഭരണഘടനയാണ് കശ്മീരില്‍ നടപ്പിലാവുക. കശ്മീരിൽ നിന്ന് അംബേദ്കറുടെ ഭരണഘടന വീണ്ടും പുറത്താക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും പാക് അജന്‍ഡ നടപ്പാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിക്കില്ലെന്നും മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
READ MORE: കശ്മീരില്‍ നടപ്പിലാവുക അംബേദ്കറുടെ ഭരണഘടന, ജമ്മുകശ്മീരിൽ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് മോദി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam