
ദില്ലി: ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്ന പുതിയ ബില്ലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരം ബില്ലുകളാണ് അവതരിപ്പിക്കുന്നത്. പുതിയ ബില്ലിൽ രാജ്യദ്രോഹക്കുറ്റം പൂർണ്ണമായി റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങളുടെ പേരിലും സവിശേഷതയുണ്ട്. ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെയാണ് നിയമങ്ങൾക്ക് പേരിട്ട് അവതരിപ്പിച്ചത്.
നീതി ഉറപ്പിക്കാനാണ് മാറ്റമെന്ന് അമിത് ഷാ ബില്ലിനേക്കുറിച്ച് പറഞ്ഞു. 19ാം നൂറ്റാണ്ടിലെ നിയമങ്ങൾക്ക് പകരമാണ് പുതിയ നിയമം. പരിശോധന നടപടികൾക്ക് വീഡിയോ ദൃശ്യങ്ങൾ തെളിവായി ശേഖരിക്കും. കോടതികളിൽ വേഗത്തിൽ കേസുകൾ തീർപ്പാക്കാൻ നിയമം സഹായിക്കും. പരാതിക്കാരന് 90 ദിവസത്തിനുള്ളിൽ തൽസ്ഥിതി റിപ്പോർട്ട് കിട്ടും. ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റിക്ക് വിടുമെന്ന് ഷാ വിശദമാക്കി. പുതിയ ബില്ലിന്റെ സെക്ഷൻ 150 ൽ രാജ്യത്തിനെതിരായ പ്രവർത്തനങ്ങളെ സംബന്ധിച്ചും പറയുന്നുണ്ട്.
പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ആൾക്കൂട്ട കൊലപാതകത്തിന് 7 വർഷമോ, ജീവപര്യന്തം തടവോ, വധശിക്ഷയോ നൽകാമെന്ന് പുതിയ ബില്ലിൽ പറയുന്നു. കൂട്ട ബലാത്സംഗത്തിന് 20 വർഷം തടവ്. കുട്ടികളെ ബലാത്സംഗം ചെയ്താൽ ശിക്ഷയായി വധശിക്ഷയും ഉൾപ്പെടുത്തി. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ ഏഴിൽ നിന്ന് 10 വർഷമായും കൂട്ടി.
സംഘടിത ആക്രമണങ്ങൾക്ക് പ്രത്യേക ശിക്ഷയും വ്യവസ്ഥയുണ്ട്. അധികാരപരിധി പരിഗണിക്കാതെ ഏതു പോലീസ് സ്റ്റേഷനിലും കേസ് നൽകാം. രജിസ്റ്റർ ചെയ്ത് 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റണം. പരാതിക്കാരന് 90 ദിവസത്തിനുള്ളിൽ അന്വേഷണത്തെ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് നൽകണം. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രം നൽകണം തുടങ്ങിയ വലിയ മാറ്റങ്ങൾ അമിത് ഷാ അവതരിപ്പിച്ച് ബില്ലിലുണ്ട്. ആൾമാറാട്ടം നടത്തി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരെ ശിക്ഷിക്കാനും പുതിയ നിയമപ്രകാരം സാധിക്കും.
ഐപിസിയിലെ 22 വകുപ്പുകൾ റദ്ദാക്കി. 175 വകുപ്പുകൾക്ക് മാറ്റം വരുത്തി. ഒമ്പത് പുതിയ വകുപ്പുകൾ ചേർത്തതാണ് ഭാരതീയ ന്യായ സംഹിത. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിൽ CrPC-യുടെ 9 വകുപ്പുകൾ റദ്ദാക്കി. 107 വകുപ്പുകളിൽ മാറ്റം വരുത്തി. ഒൻപതെണ്ണം പുതിയതായി ചേർത്തിട്ടുണ്ട്. തെളിവ് നിയമത്തിലെ 5 വകുപ്പുകൾ റദ്ദാക്കി. 23 വകുപ്പുകളിൽ മാറ്റം വരുത്തി. ഒരു വകുപ്പ് അധികമായി ചേർത്തുമാണ് ഭാരതീയ സാക്ഷ്യ ബിൽ അവതരിപ്പിച്ചത്.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്