
ദില്ലി: വനിതാ സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ വെള്ളിയാഴ്ച ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ കോൺഗ്രസ്, ഡിഎംകെ, സമാജ്‌വാദി പാർട്ടി എന്നിവയുൾപ്പെടെയുള്ള പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ പെരുമാറ്റം ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് അമിത് ഷാ എക്സിലെ പോസ്റ്റിൽ പറഞ്ഞത്.
സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ബിൽ പരാജയപ്പെട്ടതിന് ശേഷം പ്രതിപക്ഷ പാർട്ടികൾ വിജയാരവം മുഴക്കി ആഘോഷിക്കുന്നത് അങ്ങേയറ്റം മോശവും സങ്കൽപ്പിക്കാനാവാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.
"ഇന്ന് ലോക്സഭയിൽ വളരെ വിചിത്രമായ ഒരു രംഗമാണ് കണ്ടത്. നാരി ശക്തി വന്ദൻ അധിനിയത്തിന് ആവശ്യമായ ഭരണഘടനാ ഭേദഗഗതി ബിൽ പാസാക്കാൻ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഡിഎംകെയും സമാജ്‌വാദി പാർട്ടിയും അനുവദിച്ചില്ല. സ്ത്രീകൾക്ക് 33% സംവരണം നൽകുന്ന ബിൽ തള്ളിക്കളയുകയും അത് ആഘോഷിക്കുകയും വിജയാരവം മുഴക്കുകയും ചെയ്യുന്നത് ശരിക്കും നാണംകെട്ടതും സങ്കൽപ്പിക്കാൻ പോലും പറ്റാത്തതുമാണ്," അമിത് ഷാ പറഞ്ഞു.
കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ചിന്താഗതി സ്ത്രീകളുടെയോ രാജ്യത്തിന്റെയോ താൽപ്പര്യത്തിന് അനുകൂലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇനി രാജ്യത്തെ സ്ത്രീകൾക്ക് അവരുടെ അവകാശമായിരുന്ന ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും 33% സംവരണം ലഭിക്കില്ല. കോൺഗ്രസും സഖ്യകക്ഷികളും ഇത് ആദ്യമായിട്ടല്ല, ആവർത്തിച്ച് ചെയ്യുന്നു. അവരുടെ മാനസികാവസ്ഥ സ്ത്രീകളുടെയോ രാജ്യത്തിന്റെയോ താൽപ്പര്യത്തിന് ചേർന്നതല്ല," അദ്ദേഹം പറഞ്ഞു.
വിമർശനം കടുപ്പിച്ചുകൊണ്ട്, 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല, ഓരോ തിരഞ്ഞെടുപ്പിലും ഓരോ സ്ഥലത്തും പ്രതിപക്ഷത്തിന് "സ്ത്രീകളുടെ രോഷം" നേരിടേണ്ടിവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
"നാരി ശക്തിയോടുള്ള ഈ അപമാനം ഇവിടെ നിൽക്കില്ല, അത് ഒരുപാട് ദൂരം സഞ്ചരിക്കും. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല, എല്ലാ തലത്തിലും, എല്ലാ തിരഞ്ഞെടുപ്പിലും, എല്ലാ സ്ഥലത്തും പ്രതിപക്ഷത്തിന് 'സ്ത്രീകളുടെ രോഷം' നേരിടേണ്ടിവരും," ഷാ പറഞ്ഞു. രാജ്യത്തെ പകുതിയോളം വരുന്ന ജനസംഖ്യയെ, അതായത് 70 കോടി സ്ത്രീകളെ വഞ്ചിച്ച് അവരുടെ വിശ്വാസം തകർത്ത ശേഷം എങ്ങനെയാണ് ഒരാൾക്ക് വിജയം ആഘോഷിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
"പ്രതിപക്ഷത്തിന്റെ ഈ ആഘോഷം പതിറ്റാണ്ടുകളായി തങ്ങളുടെ അവകാശങ്ങൾക്കായി കാത്തിരിക്കുന്ന ഓരോ സ്ത്രീയെയും അപമാനിക്കുന്നതിന് തുല്യമാണ്. എത്ര തവണ കോൺഗ്രസും സഖ്യകക്ഷികളും സ്ത്രീകളെ വഞ്ചിക്കും? പലപ്പോഴും, അഹങ്കാരത്തിൽ നിന്നുണ്ടാകുന്ന വിജയത്തിന്റെ സന്തോഷം യഥാർത്ഥത്തിൽ മറഞ്ഞിരിക്കുന്ന ഒരു വലിയ പരാജയമാണ്, അത് ചിലർക്ക് മനസ്സിലാക്കാൻ കഴിയില്ല," അമിത് ഷാ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam