കർണാടകത്തിലെ ചിക്കമഗളൂരുവിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. ഹിറ്റ് ആൻഡ് റൺ അപകടമെന്ന് കരുതിയ സംഭവമാണ് ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ കൊല്ലപ്പെട്ട 26കാരൻ്റെ സുഹൃത്ത് അറസ്റ്റിലായി.
ചിക്കമഗളൂരു: കർണാടകത്തിലെ ചിക്കമഗളൂരുവിൽ ഹിറ്റ് ആൻഡ് റൺ അപകടമെന്ന് കരുതിയ സംഭവം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ഒന്നര മാസത്തെ അന്വേഷണത്തിനൊടുവിലാണ് സുഹൃത്ത് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം പൊലീസ് പുറത്തുകൊണ്ടുവന്നത്. സാമ്പത്തിക തർക്കവും മുൻ വൈരാഗ്യവുമാണ് കൊലയ്ക്ക് കാരണം.
ജൂൺ 12ന് രാത്രി ചിക്കമംഗളൂരു താലൂക്കിലെ ഹിരേഗൗജ ഗ്രാമത്തിന് സമീപമുള്ള ദേശീയപാതയിലാണ് 26കാരനായ യശ്വന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഒരു ചരക്ക് ഓട്ടോറിക്ഷ മറിഞ്ഞുകിടന്നിരുന്നതിനാൽ, ഓട്ടോ ഇടിച്ചുണ്ടായ അപകടമാണെന്നാണ് ആദ്യം കരുതിയത്.
എന്നാൽ, യശ്വന്ത് സഞ്ചരിച്ചിരുന്ന ബൈക്ക് സംഭവസ്ഥലത്ത് ഇല്ലാതിരുന്നത് പൊലീസിൽ സംശയം ജനിപ്പിച്ചു. ഈ സൂചനയെ അടിസ്ഥാനമാക്കി അന്വേഷണം തുടങ്ങിയ സഖരായപട്ടണ പൊലീസ്, ഒന്നര മാസത്തെ തുടർച്ചയായ അന്വേഷണത്തിനൊടുവിൽ സംഭവം അപകടമല്ല, കൊലപാതകമാണെന്ന് തെളിയിച്ചു. യശ്വന്തിന്റെ സുഹൃത്തും വിജയനഗർ സ്വദേശിയുമായ സച്ചിനാണ് കൊലപാതകം നടത്തിയത്.
കാർ വിൽപ്പന നടത്തിയതിന്റെ പണം വാങ്ങാനായി യശ്വന്ത് സച്ചിനൊപ്പം ബൈക്കിൽ അജ്ജംപൂരിലേക്ക് പോയിരുന്നു. യാത്രയ്ക്കിടെ പണവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെ, സച്ചിൻ യശ്വന്തിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം അപകടമെന്ന രീതിയിൽ സംഭവം ചിത്രീകരിക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഒന്നും അറിയാത്തവനെപ്പോലെ പെരുമാറിയ സച്ചിനെ, കാണാതായ ബൈക്കിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിന് ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


