ഇനിയും മിന്നലാക്രമണം നടത്താനറിയാമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കി. അതിർത്തി കടന്നുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പ്രതികരിച്ചു.
ദില്ലി: ഭീകരവാദം വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). ഇനിയും മിന്നലാക്രമണം നടത്താനറിയാമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കി. അതിർത്തി കടന്നുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പ്രതികരിച്ചു.
ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മലയാളി സൈനികൻ അടക്കം അഞ്ച് പേരാണ് വീരമൃത്യു വരിച്ചത്. കൊട്ടാരാക്കര ഓടനാവട്ടം സ്വദേശി വൈശാഖ് എച്ച് ആണ് വീരമൃത്യു വരിച്ച മലയാളി സൈനികൻ. തീവ്രവാദികളോട് അനുഭാവമുള്ള 700 പേരെ കശ്മീരിൽ തടവിലാക്കി. ജവാന്മാരുടെ ത്യാഗത്തിന് രാജ്യം എന്നും സ്മരിക്കുന്നതായി സൈന്യം അറിയിച്ചു.
പൂഞ്ചിൽ പീർപഞ്ചാൾ മേഖലയിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്നത്. വനമേഖല വഴി നുഴഞ്ഞ് കയറാൻ ശ്രമിക്കുകയായിരുന്നു ഭീകരർ. ഇതെതുടർന്നാണ് സൈന്യം മേഖലയിൽ തെരച്ചിൽ തുടങ്ങിയത്. വനത്തിനുള്ളിൽ പത്ത് കിലോമീറ്റർ ഉള്ളിലാണ് ഏറ്റുമുട്ടൽ നടന്നത്. വൈശാഖിനെ കൂടാതെ ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിങ്, നായിക് മൻദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജൻ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ.