
ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയിൽ മലിനീകരണ തോത് വർദ്ധിക്കുന്നതിന് പിന്നാലെ കേരളത്തിൽ താമസമാക്കുമെന്ന് നീതി ആയോഗ് സിഇഒ അമിതാബ് കാന്ത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
'ദില്ലിയിലെ തിരക്കില്‍ നിന്ന് മാറി ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തില്‍ ജീവിക്കാനാണ് തീരുമാനം'- അമിതാബ് കാന്ത് ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ദില്ലിയിൽ മലിനീകരണതോത് ഉയരുന്നതിന് പിന്നാലെ നഗരത്തിലും സമീപ പട്ടണങ്ങളിലും പുകമഞ്ഞ് വ്യാപകമായി. പുകമഞ്ഞ് കൂടിയത് റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ ബാധിച്ചു. സ്കൂൾ കോളേജുകൾക്ക് വെള്ളിയാഴ്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയും ഇന്നുമായി പെയ്ത മഴയാണ് പുകമഞ്ഞ് കൂടാൻ കാരണം. പുകമഞ്ഞിനെ തുടർന്ന് ദില്ലിലേക്കുള്ള 45 വിമാനങ്ങൾ വഴിതിരിച്ചിവിട്ടു. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും ബാധിച്ചു. അതിനിടെ, രാജ്യത്ത് വായുമലിനീകരണം അപകടകരമായി ഉയരുന്നത് ആയുർദൈർഘ്യത്തെയും ബാധിക്കുന്നതായി പഠനങ്ങൾ പുറത്തുവന്നു. ഗംഗാസമതല പ്രദേശങ്ങളിൽ ജീവിക്കുന്നവരിൽ 7 വർഷവും, രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ നാലു വർഷവും വായുമലിനീകരണം കൊണ്ട് ആയുസ് കുറഞ്ഞുവെന്ന് കണ്ടെത്തൽ. ഷിക്കാഗോ സർവ്വകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടാണ് പഠനം പുറത്ത് വിട്ടത്.
Read Also: ഗ്യാസ് ചേംബര്‍ പോലെയായി ദില്ലി; ഗതാഗത സംവിധാനങ്ങള്‍ താറുമാറായി; മലിനീകരണ തോത് അപകടകരമായി ഉയരുന്നു