
ചണ്ഡീഗഡ്: ബിജെപി നേതാവും ഹരിയാന ആരോഗ്യവകുപ്പ് മന്ത്രിയുമായ അനില്‍ വിജിന്‍റെ ഓഫീസ് തകര്‍ത്ത് ഒരു കൂട്ടം സ്ത്രീകള്‍. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഏറെ നേരം കാത്തിരുന്നിട്ടും മന്ത്രിയെ കാണാനാവാഞ്ഞതോടെ പ്രകോപിതരായ സ്ത്രീകള്‍ ഓഫീസില്‍ കയറി സാധനങ്ങള്‍ വലിച്ചെറിയുകയും ചിത്രങ്ങളടക്കം തകര്‍ക്കുകയും ചെയ്യുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: ഒരു കൂട്ടം സ്ത്രീകള്‍ ആരോഗ്യമന്ത്രിയായ അനില്‍ വിജിനെ കാണാനായി അനുവാദം തേടിയിരുന്നു. വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്താമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതുപ്രകാരം സെക്രട്ടറിയേറ്റിന് സമീപത്തുള്ള മന്ത്രിയുടെ ഓഫീസിലേക്ക് സ്ത്രീകളെത്തി. എന്നാല്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും മന്ത്രി എത്തിയില്ല.
കാത്തിരുന്ന് മുഷിഞ്ഞതോടെ സ്ത്രീകള്‍ ഓഫീസിലെ ജീവനക്കാരോട് മന്ത്രി എപ്പോഴെത്തുമെന്ന് ചോദിച്ചു. എന്നാല്‍ അവര്‍ കൃത്യമായ മറുപടി നല്‍കിയില്ല. ഏറെ നേരം കാത്തിരുന്നിട്ടും മന്ത്രി എത്താതിരുന്നതോടെ സ്ത്രീകളുടെ സംഘം ഓഫീസിനകത്തേക്ക് കയറി. രോഷാകുലരായ സ്ത്രീകൾ ഓഫീസിനുള്ളില്‍ സൂക്ഷിച്ചിരുന്ന അഗ്നിശമന ഉപകരണങ്ങൾ ഇളക്കി വലിച്ചെറിഞ്ഞു. നിരവധി സാധനങ്ങള്‍ തകര്‍ത്തു. ഓഫീസിലെ ഭിന്തിയിലുണ്ടായിരുന്ന മന്ത്രിയുടെ ചിത്രങ്ങളടക്കം സ്ത്രീകള്‍ ഇളക്കി വലിച്ചെറിഞ്ഞു.
ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് സെക്രട്ടേറിയറ്റ് സുരക്ഷയിലുണ്ടായിരുന്ന സിആർപിഎഫ് ജവാന്മാർ സ്ഥലത്തെത്തിയാണ് സ്ത്രീകളെ ഓഫീസിന് പുറത്തെത്തിച്ചത്. തങ്ങളെ കാണാമെന്ന വാക്ക് മന്ത്രി പാലിച്ചില്ലെന്നും അപമാനിച്ചെന്നും സ്ത്രീകള്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ മന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല.
Read More : അനുവാദമില്ലാതെ വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോയെടുത്തു, വിനോദ സഞ്ചാരികൾക്ക് നേരെ കയ്യേറ്റം; യുവാക്കൾ അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam