കർണാടകയില്‍ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; 160 വർഷത്തിലേറെ പഴക്കമുള്ള കൂടാരം തകര്‍ന്നു

By Web TeamFirst Published Dec 24, 2021, 7:41 AM IST
Highlights

160 വർഷത്തിലേറെ പഴക്കമുള്ള സെൻറ് ജോസഫ് പള്ളിയിലെ സെൻറ് ആൻറണീസ് കൂടാരത്തിന് നേരെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായത്. 

ബെംഗളൂരു: കർണാടകയിലെ ചിക്കബെല്ലാപുരയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. സെൻറ് ജോസഫ് പള്ളിമുറ്റത്തെ കൂടാരത്തിന്റെ ചില്ലുകൾ തകർത്തു. വിവിധയിടങ്ങളിൽ ക്രൈസ്തവ സംഘടനകൾ പ്രതിഷേധ റാലി നടത്തി. 160 വർഷത്തിലേറെ പഴക്കമുള്ള സെൻറ് ജോസഫ് പള്ളിയിലെ സെൻറ് ആൻറണീസ് കൂടാരത്തിന് നേരെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ശബ്ദം കേട്ട് പള്ളിവികാരി പുറത്തിറങ്ങി നോക്കിയപ്പോൾ കൂടാരത്തിൻറെ ചില്ലുകൾ തകർന്ന നിലയിലാണ് കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. ആരാണ് അക്രമിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. മതപരിവർത്തന നിരോധന ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് സംഭവം. ചിക്കബെല്ലാപുരയിലും ബെലഗാവിയിലും ക്രൈസ്തവ സംഘടനകൾ പ്രതിഷേധിച്ചു. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് കര്‍ണ്ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ പലയിടത്തും ആക്രമണം നടക്കുന്നുണ്ട്.

അതേസമയം മതപരിവർത്തന നിരോധന ബില്ലിന് തുടക്കം കുറിച്ചത് മുൻ കോൺഗ്രസ് സർക്കാരാണെന്ന് ബിജെപി ആരോപിച്ചു.
 സിദ്ധരാമയ്യ സർക്കാരാണ് മതപരിവർത്തന നിരോധന ബില്ലിന് തുടക്കം കുറിച്ചതെന്നും ഇത് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും സഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരം കര്‍ശനമായ വ്യവസ്ഥകള്‍ അന്ന് ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും ഇപ്പോള്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് മറുപടി നല്‍കി. ബില്ലിന്‍റെ പകര്‍പ്പ് കീറി എറിഞ്ഞ് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.

click me!