ദില്ലി: രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കറിനെതിരെ ഇംപീച്ച്മെന്‍റ് നീക്കവുമായി പ്രതിപക്ഷം. ജയാ ബച്ചനുമായി ധന്‍കര്‍ നടത്തിയ വാക്കേറ്റത്തിന് പിന്നാലെയാണ് പ്രതിപക്ഷ നീക്കം. പ്രതിപക്ഷത്തെ നിരന്തരം അപമാനിക്കുന്ന ധന്‍കറെ നീക്കണമെന്നാണ് ആവശ്യം. പ്രമേയത്തിന്മേലുള്ള നീക്കം തുടങ്ങിയതോടെ സമ്മേളനം വെട്ടിച്ചുരുക്കി രാജ്യസഭ പിരിഞ്ഞു.
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി എംപി ഘനശ്യാം തിവാരി മാപ്പ് പറയണമെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യത്തിന്മേല്‍ പ്രകോപിതനായ ജഗദീപ് ധന്‍കറോട് ശരീര ഭാഷ ശരിയല്ലെന്ന് ജയാ ബച്ചന്‍ പറഞ്ഞതാണ് പ്രകോപന കാരണം. പൊട്ടിത്തെറിച്ച ധന്‍കര്‍, ജയാ ബച്ചന്‍ നടിയാണെങ്കില്‍ സഭയിലെ സംവിധായകനാണ് താനെന്നും പറയുന്നത് അനുസരിക്കണമെന്നും പറഞ്ഞ് ക്ഷുഭിതനായി. ഇതിനുപിന്നാലെ പ്രതിഷേധിച്ച് സഭ വിട്ട പ്രതിപക്ഷത്തിന് നേരെ പരിഹാസവും, രൂക്ഷ പദവ പ്രയോഗങ്ങളും ധന്‍കര്‍ നടത്തി.
സഭയില്‍ ഏകപക്ഷീയമായി പെരുമാറുന്ന ധന്‍കറിനെതിരെ ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് പിന്നാലെ പ്രതിപക്ഷം നീങ്ങുകയാണ്. പ്രമേയത്തില്‍ എംപിമാര്‍ ഒപ്പ് വയക്കുന്ന നടപടികള്‍ തുടങ്ങി. സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതിനാല്‍ ശൈത്യകാല സമ്മേളനത്തില്‍ നടപടികള്‍ തുടരും. ഇരുസഭകളിലും പ്രമേയം പാസായെങ്കിലേ ജഗദീപ് ധന്‍കറെ മാറ്റാനാകൂ. പ്രതിപക്ഷത്തോടുള്ള ധന്‍കറിന്‍റെ സമീപനത്തിനെതിരെ തുടക്കം മുതല്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടുതല്‍ തുറന്ന് കാട്ടുന്നതിന്‍റെ ഭാഗമായാണ് ഇംപീച്ച്മെന്‍റ് നീക്കം,
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam