
പുൽവാമ: പുൽവാമയിൽ സൈനിക വ്യൂഹത്തിന് നേരെ ആക്രമണം. ഐഇഡി ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്നാണ് വിവരം. 44 രാഷ്ട്രീയ റൈഫിൾസിന്‍റെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. സ്ഫോടനത്തിന് ശേഷം വാഹനത്തിന് നേരെ ഭീകരവാദികൾ വെടിയുതിര്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ജമ്മുകശ്മീരില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്ത്യക്ക് അമേരിക്കയും പാകിസ്ഥാനും മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. അവന്തിപൊര മേഖലയില്‍ പുല്‍വാമ മാതൃകയിലുള്ള ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നെന്ന വിവരം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും കൈമാറിയിരുന്നു. ഭീകരന്‍ സാക്കിര്‍ മൂസയെ സുരക്ഷാ സേന വധിച്ചതിലുള്ള പ്രതികാരത്തിന് തയാറെടുക്കുന്നുവെന്നാണ് പാകിസ്ഥാന്‍ കൈമാറിയ വിവരം.
ഫെബ്രുവരി 14 ന് പുല്‍വാമയില്‍ സിആര്‍പിഫ് സൈനിക വ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച വാഹനം ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഓടിച്ചു കയറ്റിയിരുന്നു. ഈ ഭീകരാക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്. സമാനമായ ആക്രമണത്തിനാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നായിരുന്നു മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam