അവിടെ ഒത്തുചേർന്നവർക്കായി ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു. തങ്ങളുടെ ഹീനമായ പദ്ധതികൾ മൂലം ബിജെപിയും സംഘപരിവാരും പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കാൻ മഹാരാഷ്ട്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ എഐഐഎം മേധാവി അസദുദ്ദീൻ ഒവൈസി പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ദക്ഷിണ മുംബൈയിൽ നടന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലിയെ അഭിസംബോധന ചെയ്ത ഒവൈസി, അവിടെ ഒത്തു ചേർന്നവർക്കായി ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു. തങ്ങളുടെ 'ഹീനമായ പദ്ധതികൾ' മൂലം ബിജെപിയും സംഘപരിവാറും പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷധമാണിത്. ഈ നിയമം ജനങ്ങളെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുക എന്ന വിഷയത്തെക്കുറിച്ച് ഒവൈസി തന്റെ പ്രസംഗത്തിൽ വിശദീകരണം നൽകിയിരുന്നു.'' എഐഐഎം മുംബൈ ചീഫ് ഫയാസ് ഖാൻ ന്യൂസ് ഏജൻസിയായ പിടിഐയോട് പറഞ്ഞു. ദലിത്, ക്രിസ്ത്യാനികൾ, പാർസികൾ തുടങ്ങിയ മതവിഭാഗത്തിൽ നിന്നുള്ളവരും സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരും റാലിയിൽ പങ്കെടുത്തു. പാർട്ടിയുടെ ലോക്സഭാ എംപി ഇംതിയാസ് ജലീൽ, വാരിസ് പത്താൻ എന്നീ മുതിർന്ന നേതാക്കളും പൗരത്വ നിയമ ഭേദഗതി പ്രതിഷേധ റാലിയിൽ പങ്കാളികളായി.