രാജ്യസഭയിൽ സി സദാനന്ദൻ മാസ്റ്റര്‍ എം.പിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ എതിരാളികൾ സദാനന്ദന്‍റെ രണ്ട് കാലുകളും വെട്ടിക്കളഞ്ഞുവെന്നും കൃത്രിമകാലുകൾ മേശയിൽ വെച്ചുകൊണ്ടുള്ള ദൃശ്യം വേദനാജനകമായിരുന്നുവന്നും മോദി പറഞ്ഞു
ദില്ലി:രാജ്യസഭയിൽ സി സദാനന്ദൻ മാസ്റ്റര്‍ എം.പിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ എതിരാളികൾ സദാനന്ദന്‍റെ രണ്ട് കാലുകളും വെട്ടിക്കളഞ്ഞുവെന്നും കൃത്രിമകാലുകൾ മേശയിൽ വെച്ചുകൊണ്ടുള്ള ദൃശ്യം വേദനാജനകമായിരുന്നുവന്നും മോദി പറഞ്ഞു.സഭയിലെ സദാനന്ദന്‍റെ പ്രസംഗം മികച്ചതാണ്. ഒരു മോശം വാക്ക് പോലും സഭയിൽ സദാനന്ദൻ പറഞ്ഞില്ല. കൃത്രിമ കാലുകള്‍ മേശപ്പുറത്ത് വെച്ചതിനെയും ഇൻഡ്യ സഖ്യം എതിർത്തു.സി സദാനന്ദന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുകയാണെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുമേലുള്ള ചര്‍ച്ചയിൽ രാജ്യസഭയിൽ മറുപടി പ്രസംഗം നടത്തുന്നിനിടെയാണ് മോദിയുടെ പ്രശംസ.
അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും 'സ്റ്റാർട്ടപ്പ്' എന്ന പരോക്ഷ പരിഹാസവുമായി മോദി തുറന്നടിച്ചു. മഹാത്മാ ഗാന്ധിയുടെ സർ നെയിമും ഇവർ അടർത്തിയെടുത്തുവെന്നും ഡിജിറ്റൽ ഇന്ത്യയെയും യുപിഐയെയും ചോദ്യം ചെയ്തവരുടെ കൈയ്യിൽ ഇപ്പോൾ മറുപടിയെത്തിച്ചുവെന്നും മോദി പറഞ്ഞു. ഒന്നര മണിക്കൂറിലധികം മോദിയുടെ പ്രസംഗം നീണ്ടുനിന്നു. വികസിത ഭാരതത്തിനുള്ള ഭൂമി ഒരുക്കുകയാണ് തങ്ങളെന്നും എന്നാൽ,കോൺഗ്രസ് മോദിക്ക് കുഴിമാടമൊരുക്കുകയാണെന്നും മോദി പറഞ്ഞു.സ്നേഹത്തിന്‍റെ കട തുറക്കുന്നവർ മോദിക്ക് കുഴിമാടം ഒരുക്കം എന്ന മുദ്രാവാക്യം വിളിക്കുകയാണ്. ഇത് എന്ത് കടയാണ്?, ഇത് മാനവികതയോടുള്ള അപമാനമാണെന്നും മോദി പറഞ്ഞു.
തന്ന അധിക്ഷേപിക്കാത്ത ഒരു സഭാ സമ്മേളനവും ഉണ്ടായിട്ടില്ല.തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യമെന്തെന്ന് ചോദിച്ചു. ദിവസവും രണ്ട് കിലോ അധിക്ഷേപം ആണെന്ന് മറുപടി നൽകി. രാജ്യത്ത് വികസനം കൊണ്ടുവരുന്നു, ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്താനിൽ കയറി അടിച്ചു. ഇതുകൊണ്ടൊക്കെ മോദിക്ക് കുഴിമാടം ഒരുക്കുകയാണ് അവർ. അടുത്ത തെരഞ്ഞെടുപ്പല്ല, 2047ൽ രാജ്യം വികസിതമാവുകയാണ് ലക്ഷ്യം. രാഹുല്‍ തന്നെ ഒരു 'സ്റ്റാര്‍ട്ട്-അപ്പ്' ആയി അവതരിപ്പിച്ചുവെന്നും. എന്നാല്‍, 'നോണ്‍ സ്റ്റാര്‍ട്ടര്‍' ആയി മാറിയെന്നും മോദി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയെ 'യുവരാജ്' (രാജകുമാരന്‍) എന്ന് വിശേഷിപ്പിച്ചായിരുന്നു പരിഹാസം. 'രാജകുമാരനെ ഒരു സ്റ്റാര്‍ട്ടപ്പ് ആയി അവതരിപ്പിച്ചു, എന്നാല്‍, അദ്ദേഹം ഒരു സ്റ്റാര്‍ട്ടര്‍ അല്ലാത്തവനായി മാറി, അദ്ദേഹം ഉയരുകയോ ലോഞ്ച് ചെയ്യപ്പെടുകയോ ചെയ്തില്ലെന്നും മോദി പരിഹസിച്ചു.
കോണ്‍ഗ്രസിനും തൃണമൂലിനും ആം ആദ്മിക്കുമെതിരെ മോദി
തൃണമൂല്‍ കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കുമെതിരെ മോദി വിമര്‍ശനം ഉയര്‍ത്തി. താഴ്ചയുടെ എല്ലാ റെക്കോഡുകളും തകർക്കുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് കൂടുതൽ അന്ധകാരത്തിലേക്ക് പോകുകയാണെന്നും അവർ തങ്ങളെ ഉപദേശിക്കാൻ വരുന്നുവെന്നും മോദി പറഞ്ഞു.നുഴഞ്ഞുകയറ്റം എല്ലാ രാജ്യങ്ങളും തടയുന്നു.ഈ സംസ്ഥാനത്ത് നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടി അദാലത്ത് നടത്തി, വക്കാലത്ത് എടുക്കുകയാണെന്നും മമതയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു. ഒരു സർക്കാർ മദ്യത്തിൽ മുങ്ങി പോയെന്ന് ദില്ലിയിലെ മുൻ എഎപി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു. അവരുടെ ശീഷ് മഹല് എല്ലാ വീട്ടിലും വെറുപ്പ് പടർത്തി.
കറുത്ത ഷർട്ടായിരുന്നു അവർക്ക് കൂടുതലിഷ്ടം.രാജ്യത്തെ ജനങ്ങളെ അപമാനിച്ചുകൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസിന്‍റെ സംസ്കാരമെന്നും രാഷ്ട്രപതിയെയും അപമാനിച്ചുവെന്നും മോദി ആരോപിച്ചു. രാഷ്ട്രപതിക്കെതിരെ എന്തൊക്കെയാണ് പറയുന്നത്.ലോക്സഭയിൽ ചർച്ച നടന്നില്ല. ഭരണഘടനയെന്ന് പറയാൻ അധികാരമില്ല.പാവപ്പെട്ട, ആദിവാസി കുടുംബത്തിൽ വന്ന ഒരു സ്ത്രീയെ ആണ് അവര്‍ അപമാനിച്ചത്. സ്ത്രീകളെയും ആദിവാസികളെയും ജനങ്ങളെയും ഭരണഘടനയെയും അവർ അപമാനിച്ചു.ജനാധിപത്യത്തിലെ പവിത്രമായ സ്ഥലത്തെ പോലും അപമാനിച്ചു. ആ സമയത്ത് ചെയറിൽ വടക്കുകിഴക്കന് സംസ്ഥാനത്തെയും തെലങ്കാനയിലെയും വ്യക്തികളായിരുന്നു. അവരെയും അസമിനെയും, തെലങ്കാനയെയും ആണ് അപമാനിച്ചത്.അസമിൽ അധികാരം പോയതോടെ അസമിനോട് മുഴുവൻ വിരോധമാണ് കോൺഗ്രസിന് ജനാധിപത്യത്തിൽ അങ്ങനെ ചിന്തിക്കാനാകില്ല. അസം ഇത് മറക്കില്ലെന്നും മോദി പറഞ്ഞു.



