
ദില്ലി: ജെഎൻയുവിൽ ആക്രമണത്തിന് ഇരകളായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവും പിന്തുണയും അറിയിച്ച് ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എഐഎംഐഎം) നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. 'ധൈര്യപൂർവ്വം നിലകൊണ്ടതിന് ശിക്ഷയായി നേരിടേണ്ടിവന്ന ക്രൂരമായ അക്രമം' എന്നാണ് ഒവൈസി സംഭവത്തെ വിശേഷിപ്പിച്ചത്.
''ജെഎൻയുവിലെ ധൈര്യമുളള വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം. നിലപാടും ധൈര്യവും പ്രകടിപ്പിച്ചതിന്റെ പേരിലാണ് അവർ ഇത്തരത്തിൽ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. വളരെ അപലപനീയമായ സംഭവമാണിത്. കേന്ദ്രമന്ത്രിമാർ പോലും നിസ്സംഗതയോടെ ട്വീറ്റ് ചെയ്യുന്നത് എന്തൊരു മോശമാണ്? പൊലീസുകാർ എന്തുകൊണ്ടാണ് ഗുണ്ടകൾക്കൊപ്പം നിലകൊണ്ടതെന്ന് മോദി സർക്കാർ ഉത്തരം പറയേണ്ടതാവശ്യമാണ്.'' ഒവൈസി ട്വീറ്റ് ചെയ്തു. ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ ശബ്ദത്തെ ഭീഷണിയായി കരുതുന്നവർ ആരൊക്കെയാണെന്നും പാർട്ടി ട്വീറ്റിലൂടെ ചോദിക്കുന്നു.
ജനുവരി 5 ഞായറാഴ്ച രാത്രിയാണ് ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല (JNU) ക്യാമ്പസിനുള്ളിൽ അക്രമം നടന്നത്. മുഖംമൂടിയണിഞ്ഞ്, കയ്യിൽ ഇരുമ്പ് വടികൾ, ഹോക്കി സ്റ്റിക്കുകൾ, മുളങ്കമ്പുകൾ, ചുറ്റിക തുടങ്ങിയ മാരകായുധങ്ങളുമേന്തി, ക്യാമ്പസിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന ഒരു സംഘമാളുകൾ യാതൊരു പ്രകോപനവും കൂടാതെ വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ഈ അക്രമസംഭവങ്ങൾ ഏകദേശം മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. അക്രമത്തിൽ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ 28 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam