
ജയ്പൂർ: കേരളത്തിൽ സംഭവിച്ചതുപോലെ തുടർഭരണം രാജസ്ഥാനിലുമുണ്ടാകുമെന്ന് കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ എൽഡിഎഫ് സർക്കാറിനെ ഗെലോട്ട് പ്രശംസിക്കുകയും ചെയ്തു.
മാറിമാറി ഭരണമെന്ന പ്രവണത മറികടന്ന് രണ്ടാം തവണ അധികാരത്തിൽ വരാൻ കേരളത്തിൽ സാധിച്ചെങ്കിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ഇവിടെ എന്തുകൊണ്ട് അത് സംഭവിച്ചുകൂടാ. കൊവിഡ് കാലത്ത് കേരളം ട്രെൻഡ് സെറ്റ് ചെയ്തു. പകർച്ചവ്യാധി കാലത്ത് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായതുകൊണ്ടാണ് വീണ്ടും തെരഞ്ഞെടുത്തതെന്ന് ആളുകൾ എന്നോട് പറഞ്ഞു. കേരള മോഡൽ ലോകപ്രശസ്തമാണ്. മികച്ച ക്ഷേമ പദ്ധതികളും സാമൂഹിക സുരക്ഷാ പദ്ധതികളും രാജസ്ഥാനിലുണ്ടെന്നും ഗെലോട്ട് പറഞ്ഞു.
കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷം നവകേരള സദസ്സിൽ സർക്കാറിനെതിരെ വിമർശനം കടുപ്പിച്ച സാഹചര്യത്തിലാണ് മുതിർന്ന നേതാവിന്റെ എൽഡിഎഫ് അനുകൂല പരാമർശമെന്നതും ശ്രദ്ധേയം. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് ശനിയാഴ്ച അവസാനിച്ചു. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. അധികാരം നിലനിർത്താനാകുമെന്ന ശുഭപ്രതീക്ഷയിലാണ് കോൺഗ്രസും അശോക് ഗെലോട്ടും. അതേസമയം, ഇത്തവണ ഭരണം പിടിച്ചെടുക്കാമെന്ന് പ്രതീക്ഷയിലാണ് ബിജെപി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam