തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ്‍യുടെ 52-ാം ജന്മദിനം ആഘോഷമാക്കി ടിവികെ. ശിവകാശിയിൽ ഞായറാഴ്ച രാത്രി വൻ വെടിക്കെട്ട് അരങ്ങേറി. തിങ്കളാഴ്ച പിറന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനിച്ച് മന്ത്രി.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ജന്മദിനം ആഘോഷമാക്കി തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകർ. ഞായറാഴ്ച രാത്രി ശിവകാശിയിൽ വൻ വെടിക്കെട്ട് അരങ്ങേറി. പാർട്ടി പ്രവർത്തകരടക്കം നൂറുകണക്കിന് പേർ വെടിക്കെട്ട് കാണാനെത്തി. മന്ത്രി കീർത്തന, നടൻ ജയ് എന്നിവരും വെടിക്കെട്ട് കാണാൻ എത്തിയിരുന്നു. അതിനിടെ, വിജയ്‍യുടെ ജന്മദിനത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് ടിവികെ നേതാവും മന്ത്രിയുമായ ശ്രീനാഥ് സ്വർണമോതിരം സമ്മാനിച്ചു. തൂത്തുക്കുടിയിലെ സർക്കാർ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ സന്ദർശനം നടത്തിയ മന്ത്രിയാണ് വിജയ്‍യുടെ ജന്മദിനത്തിൽ പിറന്ന ആറ് കുട്ടികൾക്ക് സ്വർണമോതിരം സമ്മാനിച്ചത്.
52-ാം ജന്മദിനത്തിൽ വിജയ്‍യ്ക്ക് ആശംസകളുമായി നിരവധി നേതാക്കൾ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയ്‍യ്ക്ക് ജന്മദിനാശംസകൾ നേർന്നു. വിജയ്‍യുടെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതായി മോദി എക്സിൽ കുറിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിജയ്‍യ്ക്ക് ജന്മദിനാശംസകൾ നേർന്നു. മികച്ച ആരോഗ്യവും പ്രവർത്തനങ്ങളിൽ വിജയവും ആശംസിച്ച രാഹുൽ ഗാന്ധി, തമിഴ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഒപ്പമുണ്ടാകുമെന്നും വ്യക്തമാക്കി. "തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. നിങ്ങൾക്ക് നല്ല ആരോഗ്യവും നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും വിജയവും ആശംസിക്കുന്നു. തമിഴ് ജനതയുടെ അവകാശങ്ങളും അന്തസ്സും അഭിലാഷങ്ങളും സംരക്ഷിക്കുന്നതിലും സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതിലും ഞാൻ താങ്കൾക്കൊപ്പം നിലകൊള്ളുന്നു"- രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
സന്തോഷത്തോടെയും സമാധാനത്തോടെയും ജനങ്ങളെ സേവിക്കുന്നത് തുടരാൻ വിജയ്‍യ്ക്ക് ശക്തിയുണ്ടാകട്ടെയെന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനും ആശംസിച്ചു. ടിവികെ അധ്യക്ഷൻ കൂടിയായ വിജയ്‍യുടെ ജന്മദിനം ആഘോഷമാക്കുകയാണ് ടിവികെ പ്രവർത്തകർ. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്‍യുടെ ആദ്യ ജന്മദിനമാണിത്.


