ബെംഗളൂരുവിൽ നടന്ന കോൺഗ്രസ് പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ ശാസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ.
ബെംഗളൂരു: കർണാടകടത്തിൽ കോൺഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ ശാസിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. ബെംഗളൂരുവിൽ നടന്ന സങ്കൽപ സമവേശ പരിപാടിയിൽ ഖാർഗെ സംസാരിക്കുന്നതിനിടെ ഒരു വിഭാഗം പ്രവർത്തകർ "ഡി കെ, ഡി കെ..." മുദ്രാവാക്യം വിളിച്ചത്. ഇതോടെ ഇടപെട്ട ഖാർഗെ, പ്രവർത്തകരെ ഒന്നിനും കൊള്ളാത്തവരെന്ന് വിമർശിക്കുകയും അച്ചടക്ക നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അനുനയിപ്പിക്കാൻ വേദിയിൽ ഉണ്ടായിരുന്ന ഡി കെ ശിവകുമാർ എഴുന്നേൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
പ്രസംഗിക്കുന്നതിനിടെ സദസ്സിൽനിന്ന് മുദ്രാവാക്യം വിളി ഉയർന്നതോടെ ആണ് ഖാർഗെ പ്രകോപിതനായത്. ഇത് ഒരു വ്യക്തിയുടെ പരിപാടിയല്ലെന്നും പാർട്ടി പരിപാടിയാണെന്നും ഖാർഗെ പറഞ്ഞു. "ഇവിടെ വന്ന് ബഹളം വെച്ചാൽ രാജ്യം മുഴുവൻ കേൾക്കുമോ? ഇത് ഒരു വ്യക്തിയുടെ പരിപാടിയല്ല, ഇതൊരു പാർട്ടി പരിപാടിയാണ്. ഒന്നിനും കൊള്ളാത്തവന്മാരെ, ഇവിടെ വ്യക്തിപൂജയില്ല, നാമെല്ലാവരും ഒന്നിച്ചു നിൽക്കുന്നത് പാർട്ടിയുടെ ഈ പരിപാടിക്ക് വേണ്ടിയാണ്"- ഖാർഗെ ശാസിച്ചു.
"ഒരാൾ ഒരു കാര്യം പറയുകയും മറ്റൊരാൾ വേറൊരു കാര്യം വിളിച്ചുപറയുകയും ചെയ്താൽ, ബാക്കിയുള്ളവർ പിന്നെ ഇവിടെ എന്തിനാണ് വന്നിരിക്കുന്നത്? അവർ ഇവിടെ തറ തൂക്കാൻ വന്നതാണോ?. എനിക്ക് 58 വർഷത്തെ രാഷ്ട്രീയ പരിചയമുണ്ട്. ഒരുപാട് നേതാക്കൾ ഇവിടെ വന്നിട്ടുണ്ട്. പാർട്ടിക്ക് അവരുടെ സംഭാവന ചെറുതാണെങ്കിലും പാർട്ടി അവർക്ക് നൽകിയത് വളരെ വലിയ സംഭാവനയാണ്. ഓർത്തുവെച്ചോളൂ... പാർട്ടിക്ക് എപ്പോഴും അച്ചടക്കം അത്യാവശ്യമാണ്. ഇവിടെ ആരൊക്കെയാണോ ബഹളം വെക്കുന്നത്, അവരുടെ ദൃശ്യങ്ങൾ അവിടെ ഉണ്ടാകും. ആ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഞാൻ അച്ചടക്ക നടപടി സ്വീകരിക്കും"- ഖാർഗെ പറഞ്ഞു.


