
അസം: കാണാതായ അസം സ്വദേശി നിയമവിരുദ്ധ കടന്നുകയറ്റത്തിനും ലഹരിമരുന്ന് കടത്തിനും ബംഗ്ലാദേശിൽ കസ്റ്റഡിയിൽ. അസമിലെ ശ്രീഭൂമി ജില്ലയിൽ നിന്ന് കാണാതായ 35-കാരനെ ബംഗ്ലാദേശ് ബോർഡർ ഗാർഡ് കസ്റ്റഡിയിലെടുത്തു. ശ്രീഭൂമി ജില്ലയിലെ ഗോബിന്ദപൂർ ഗ്രാമവാസിയായ ബലായ് നമശൂദ്ര ആണ് പിടിയിലായത്. ഇയാൾ ബംഗ്ലാദേശിലേക്ക് ആയുധങ്ങളും ലഹരിമരുന്നും കടത്തുകയായിരുന്നുവെന്നാണ് ബി.ജി.ബി അവകാശപ്പെടുന്നത്. ബലായിയുടെ ഭാര്യ മമത നമശൂദ്ര നൽകുന്ന വിവരമനുസരിച്ച്, അതിർത്തിക്ക് സമീപം ഇയാൾ പതിവായി മീൻപിടിക്കാൻ പോകാറുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ 5:30-ഓടെ തലേന്ന് രാത്രിയിട്ട വലയിൽ നിന്ന് മീൻ ശേഖരിക്കാനായി പോയതിനു ശേഷമാണ് ഇയാളെ കാണാതാകുന്നത്.
പിന്നീട് വ്യാഴാഴ്ച തന്നെ ബംഗ്ലാദേശിൽ നിന്ന് ആരോ ഒരാൾ വാട്സ്ആപ്പിലൂടെ മമതയെ ബന്ധപ്പെടുകയും ബലായിയുടെ വോട്ടർ ഐഡി, ആധാർ കാർഡ്, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകൾ അയച്ചുനൽകാൻ ആവശ്യപ്പെടുകയും ചെയ്തു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് ബലായിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അടിസ്ഥാന രേഖകൾ പരിശോധിച്ച ശേഷം തിരിച്ചയക്കുമെന്നുമാണ് ഈ വ്യക്തി മമതയെ അറിയിച്ചത്. തുടർന്ന് മമത ഈ രേഖകൾ വാട്സ്ആപ്പ് വഴി അയച്ചുകൊടുത്തു.
ഓഗസ്റ്റ് 27-ന് മൗലവിബസാർ ജില്ലയിലെ കുമാർശൈൽ അതിർത്തി പ്രദേശത്തു നിന്നാണ് ബലായിയെ പിടികൂടിയത്. ബി.ജി.ബി നടത്തിയ പ്രത്യേക പരിശോധനയിൽ വിദേശ നിർമ്മിത പിസ്റ്റൾ, വെടിയുണ്ടകൾ, ലഹരി ഗുളികകൾ എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തതായി സേന അറിയിച്ചു. ആളെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി ശ്രീഭൂമി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ത്രിനയൻ ഭുയാൻ സ്ഥിരീകരിച്ചു. സംഭവം വേലിക്കെട്ടിന് പുറത്തായതിനാൽ അതിർത്തി രക്ഷാസേനയുമായി ഏകോപിപ്പിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
എട്ടു വർഷം മുൻപും ഇതേ ഗ്രാമത്തിലെ ബിനന്ദ നമശൂദ്ര എന്ന വ്യക്തിയെ സമാനമായ രീതിയിൽ ബി.ജി.ബി കസ്റ്റഡിയിലെടുത്തിരുന്നുവെന്നും, ഒരു വർഷത്തെ തടവിനു ശേഷമാണ് ഇയാൾ മോചിതനായതെന്നും പ്രദേശവാസികൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam