കൊച്ചിയിൽനിന്നുള്ള 14 അം​ഗ സംഘവും കാക്കനാട് സ്വദേശി ശ്രുതി ശിഖാമണി, പിറവം സ്വദേശി റിനീത് മോഹൻ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. നേപ്പാളിലുള്ള 45 മലയാളികൾ സുരക്ഷിതരാണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഏഴ് മലയാളികളെ ഇനി കണ്ടെത്താനുണ്ട്. ഇവരിൽ നാലുപേർ ഓസ്ട്രേലിയൻ പൗരന്മാരായ മലയാളികളാണ്.

തിരുവനന്തപുരം/ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കൊച്ചിയിൽനിന്നുള്ള 14 അം​ഗ സംഘവും കാക്കനാട് സ്വദേശി ശ്രുതി ശിഖാമണി, പിറവം സ്വദേശി റിനീത് മോഹൻ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. നേപ്പാളിലുള്ള 45 മലയാളികൾ സുരക്ഷിതരാണെന്നും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

നേപ്പാളിലുള്ള ഏഴ് മലയാളികളെ ഇനി കണ്ടെത്താനുണ്ട്. ഇവരിൽ നാലുപേർ ഓസ്ട്രേലിയൻ പൗരന്മാരായ മലയാളികളാണ്. ഇവരെ കണ്ടെത്താനായി വിദേശകാര്യമന്ത്രാലയവുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശനിയാഴ്ച നേപ്പാളിൽനിന്ന് ഒരു മലയാളിയെ കൂടി സുരക്ഷിനായി കണ്ടെത്തിയിരുന്നു. പ്രളയസമയത്ത് ആകെ 83 മലയാളികളാണ് നേപ്പാളിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവരിൽ പലരും മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് നോർക്കയും അറിയിച്ചിട്ടുണ്ട്.

അതിനിടെ നേപ്പാൾ പ്രളയദുരന്തത്തിൽ സഹായങ്ങളുമായി ഇന്ത്യയിൽനിന്നുള്ള നാലാമത്തെ വിമാനവും യാത്രതിരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് 11 ടൺ സാമ​ഗ്രികളുമായി വ്യോമസേന വിമാനം നേപ്പാളിലേക്ക് തിരിച്ചത്. തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ഉപകരണങ്ങൾ, ഡിഎൻഎ പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ, കമ്പിളി, സ്ലീപ്പിങ് ബാ​ഗുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, ശുചിത്വ കിറ്റുകൾ തുടങ്ങിയവയാണ് വിമാനത്തിലുള്ളത്. ഫൊറൻസിക് വിദ​ഗ്ധരും വിമാനത്തിലുണ്ട്. ഇതിനുപുറമേ സ്റ്റീൽ പാലം നിർമിക്കാനുള്ള സാധനസാമ​ഗ്രികളുമായി 16 ലോറികളും റോഡ് മാർ​ഗം നേപ്പാളിലെത്തിയിട്ടുണ്ട്. ബെയ്ലി പാലം നിർമിക്കാനുള്ള സാധനസാമ​ഗ്രികളും ഉടൻ നേപ്പാളിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ഇതുവരെ 675 പേർ മരിച്ചതായാണ് റിപ്പോർട്ട്. 2400-ലേറെ പേരെയാണ് ദുരന്തത്തിൽ കാണാതായത്. ​ദുരന്തമേഖലകളിൽ നാലാംദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്.