കൊടുങ്കാറ്റ് വന്നോട്ടെ, 6,000 മീറ്റർ ഉയരത്തില്‍ വരെ പറക്കും; ഇന്ത്യൻ ആർമിക്ക് അത്യാധുനിക എടി-15 ഡ്രോണ്‍

Published : Dec 07, 2024, 11:44 AM IST
കൊടുങ്കാറ്റ് വന്നോട്ടെ, 6,000 മീറ്റർ ഉയരത്തില്‍ വരെ പറക്കും; ഇന്ത്യൻ ആർമിക്ക് അത്യാധുനിക എടി-15 ഡ്രോണ്‍

Synopsis

സമുദ്രനിരപ്പില്‍ നിന്ന് 6000 മീറ്റര്‍ വരെ ഉയരത്തില്‍ പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ട് അതിശക്തമായ കാറ്റിനെ വരെ പ്രതിരോധിക്കുന്ന എടി-15 ഡ്രോണിന്.

കൊച്ചി: അത്യാധുനിക നിരീക്ഷണ ഡ്രോണുകള്‍ ഇന്ത്യന്‍ ആര്‍മിക്ക് കൈമാറി പ്രമുഖ ഡ്രോണ്‍ ടെക് കമ്പനിയായ ആസ്റ്റീരിയ എയ്‌റോസ്‌പേസ്. ഫുള്‍-സ്റ്റാക്ക് ഡ്രോണ്‍ ടെക്നോളജി കമ്പനിയായ ആസ്റ്റീരിയ എയ്റോസ്പേസ്, തങ്ങളുടെ എടി-15 വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (വിടിഒഎല്‍) ഡ്രോണുകളുടെ എക്കാലത്തെയും വലിയ കരാറാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ സൈന്യത്തിന് നിരീക്ഷണ ഡ്രോണുകള്‍ കൈമാറിയതായി കമ്പനി വ്യക്തമാക്കി.  

സമുദ്രനിരപ്പില്‍ നിന്ന് 6000 മീറ്റര്‍ വരെ ഉയരത്തില്‍ പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ട് അതിശക്തമായ കാറ്റിനെ വരെ പ്രതിരോധിക്കുന്ന എടി-15 ഡ്രോണിന്.  മികച്ച എയറോഡൈനാമിക്സ് സംവിധാനങ്ങളുള്ള ഡ്രോണ്‍, ഈ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയേക്കും. ഇതിന്റെ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്, ലാന്‍ഡിംഗ് ശേഷി എത്ര പരിമിതമായ പ്രദേശങ്ങളില്‍ പോലും ഡ്രോണ്‍ ഉപയോഗിക്കാന്‍ സഹായിക്കും. 120 മിനിറ്റാണ് പറക്കല്‍ ശേഷി, 20 കിലോമീറ്ററാണ് പരിധി. നിര്‍ണായകമായ ഏരിയല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നതിന് സൈന്യത്തെ സഹായിക്കാന്‍ ഡ്രോണിന് സാധിക്കും. 

കമ്പനിയെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴികക്കല്ലാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിനോടുള്ള പ്രതിബദ്ധത അടയാളപ്പെടുത്തുന്ന പുരോഗതി കൂടിയാണിതെന്നും ആസ്റ്റീരിയ വ്യക്തമാക്കി. പ്രതിരോധ, ആഭ്യന്തര സുരക്ഷാ ഏജന്‍സികളുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള കമ്പനിയുടെ പ്രതിബദ്ധത കൂടിയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ആസ്റ്റീരിയ എയ്‌റോസ്‌പേസ് ഡയറക്റ്ററും സഹസ്ഥാപകനുമായ നീല്‍ മെഹ്ത പറഞ്ഞു. 

വളരെ ഉയര്‍ന്ന തലത്തിലുള്ള പ്രദേശങ്ങളിലെ മികച്ച പറക്കല്‍ പ്രകടനം, ഹൈ റെസലൂഷന്‍ ഡേ ആന്‍ഡ് നൈറ്റ് കാമറകള്‍, വളരെ കൃത്യതയോടെയുള്ള ആര്‍ട്ടിലറി ടാര്‍ഗെറ്റിംഗിനുള്ള പിന്തുണ എന്നിങ്ങനെയുള്ള നിരവധി നൂതന സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ മാന്‍-പോര്‍ട്ടബിള്‍ ഡ്രോണുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സൈന്യത്തിന്റെ നിരീക്ഷണ ശേഷികള്‍ കൂടുതല്‍ ശാക്തീകരിക്കുന്നതിന് ഇത് സഹായിക്കുമെന്നും നീല്‍ മെഹ്ത വ്യക്തമാക്കി. 

ബംഗളൂരുവിലെ 28,000 ചതുരശ്രയടി വരുന്ന ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ കേന്ദ്രത്തിലാണ് ആസ്റ്റീരിയ എയ്‌റോസ്‌പേസ് പ്രവര്‍ത്തിക്കുന്നത്. മികച്ച ഗുണനിലവാരത്തിലുള്ള ഫ്യൂച്ചര്‍ റെഡി ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലലാണ് ഇവര്‍ ശ്രദ്ധയൂന്നുന്നത്. പ്രതിരോധം, ആഭ്യന്തര സുരക്ഷ, കൃഷി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ഉപയോഗിക്കാവുന്ന ഡ്രോണുകളാണ് ഇവര്‍ പ്രധാനമായും നിര്‍മിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ സബ്‌സിഡിയറിയാണ് ആസ്റ്റീരിയ എയ്‌റോസ്‌പേസ്.

Read More : 'സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണം, വേഗം നാട്ടിലേക്ക് മടങ്ങണം'; പൗരൻമാർക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

PREV
Read more Articles on
click me!

Recommended Stories

അടിയന്തര ഇടപെടലുമായി കേന്ദ്രം, വിമാന ടിക്കറ്റ് നിരക്കിൽ പരിധി നിശ്ചയിച്ചു
മുംബൈക്ക് സമീപം വിശ്വ ഹിന്ദു പരിഷത്തിന് നാല് ഏക്കർ ഭൂമി അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ, 30 വർഷത്തേക്ക് കൈവശാവകാശം