
ദില്ലി: പ്രധാനമന്ത്രി (Prime Minister) പദത്തെക്കുറിച്ചോ മൂന്നാം മുന്നണിയെക്കുറിച്ചോ യാതൊരു ചർച്ചയും നിലവിൽ പാർട്ടിയിൽ നടക്കുന്നില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം (CPIM Leadership) വ്യക്തമാക്കി. അത്തരം ചർച്ചകൾ അപക്വമാണെന്നും സിപിഎം കേന്ദ്രനേതാക്കൾ വിശദീകരിച്ചു. മൂന്നാം മുന്നണിയെ പിണറായി നയിക്കുമെന്ന മന്ത്രി വി.അബ്ദുറഹ്മാൻ്റെ പ്രസ്താവന ചർച്ചയായ പശ്ചാത്തലത്തിലാണ് കേന്ദ്രനേതൃത്വത്തിൻ്റെ വിശദീകരണം.
ഇപ്പോൾ കേരളത്തിൽ മാത്രം ഭരണമുള്ള പാർട്ടി ഇത്തരം വിഷയങ്ങൾ എടുത്ത് ചർച്ച ചെയ്താൽ ജനം പരിഹസിക്കും. മൂന്ന് സസ്ഥാനങ്ങളിൽ ഭരണത്തിലുണ്ടായിരുന്ന കാലത്ത് പോലും സിപിഎം പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തിട്ടില്ല. പാർട്ടി കോൺഗ്രസിനു മുന്നിൽ അത്തരമൊരു അജണ്ടയേയില്ലെന്ന് വ്യക്തമാക്കിയ നേതൃത്വം ഒരു മുന്നണിക്കും നേതൃത്വം നല്കാനില്ലെന്നും വ്യക്തമാക്കി.
രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഇന്നലെ പറഞ്ഞിരുന്നു. മലപ്പുറം ജില്ലയിലെ അരീക്കോട് മുണ്ടമ്പ്രയിൽ സിപിഎം നിർമിച്ച് നൽകുന്ന വീടിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
'രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ള നേതാവാണ് പിണറായി വിജയൻ. പിണറായി വിജയൻ നയിക്കുന്ന മൂന്നാം മുന്നണി രാജ്യത്ത് ഒരുപാടു കാര്യങ്ങൾ മുന്നോട്ടു വെക്കും. വരാൻ പോകുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ ഇതുസംബസിച്ച രേഖകൾ അവതരിപ്പിക്കുമെന്ന് പിണറായി വിജയൻ തന്നെ പറഞ്ഞിട്ടുണ്ട്,' - മന്ത്രി പറഞ്ഞു. ഇടത് സഹയാത്രികനായ മന്ത്രിക്ക് സിപിഎമ്മിൽ ഔദ്യോഗിക അംഗത്വമില്ല. പാർട്ടിയുടെ ഒരു ഘടകത്തിലും പ്രവർത്തിക്കുന്നുമില്ല. എന്നിട്ടും ഇത്ര ഗൗരവമുള്ള വിഷയത്തിൽ വി.അബ്ദുറഹ്മാൻ അഭിപ്രായ പ്രകടനം നടത്തിയത് കൗതുകം സൃഷ്ടിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam