
ദില്ലി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്ന വാർത്തകൾ തെറ്റെന്ന് പിഐബി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകൾ പ്രചരിച്ചിരുന്നു. കേന്ദ്രസർക്കാർ അത്തരമൊരു നടപടി എടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ശ്രീനഗർ, ചണ്ഡീഗഡ്, അമൃത്സർ, ലുധിയാന, പട്യാല, ഷിംല തുടങ്ങിയ സ്ഥലങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റവുമൊടുവിൽ അറിയിച്ചത്.
അതേസമയം, പ്രത്യേക സാഹചര്യത്തില്‍ എയര്‍ ഇന്ത്യ അടക്കം വിമാന കമ്പനികൾ യാത്രക്കാർക്ക് നിർദ്ദേശങ്ങൾ നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ച സാഹചര്യത്തിൽ യാത്രക്കാർ മൂന്നു മണിക്കൂർ മുൻപെങ്കിലും എയർപോർട്ടുകളിൽ എത്തണമെന്നാണ് നിർദ്ദേശം. ഒന്നേകാൽ മണിക്കൂർ മുൻപ് ചെക്കിൻ ക്ലോസ് ചെയ്യുമെന്നും അറിയിപ്പില്‍ പറയുന്നു.
പുതിയ സാഹചര്യത്തിൽ വിമാന കമ്പനികൾ വിമാനങ്ങൾ റദ്ദാക്കുന്നതിനൊപ്പം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിച്ചത് ഇൻഡിഗോ എയർലൈനാണ്. ഇൻഡിഗോ 165 വിമാന സർവീസുകൾ റദ്ദാക്കി. 'വ്യോമപാതാ നിയന്ത്രണ അറിയിപ്പ് കാരണം, വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള 165-ലധികം ഇൻഡിഗോ വിമാനങ്ങൾ മെയ് 10 വരെ റദ്ദാക്കിയതായി എയർലൈൻ വക്താവ് അറിയിച്ചു.
ജമ്മു, ശ്രീനഗർ, ലേ, അമൃത്സർ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യയും നിർത്തിവച്ചു. ഇൻഡിഗോയും എയർ ഇന്ത്യയും റീഷെഡ്യൂളിംഗ് ചാർജുകളിൽ ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതല്ലെങ്കിൽ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam